തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സർക്കാർ ഓഫീസുകൾ തുറക്കുന്നതിൽ പുതിയ മാർഗനിർദേശവുമായി സംസ്ഥാന സർക്കാർ. നാളെ
മുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും തുറക്കാൻ സർക്കാർ നിർദേശം നൽകി. നേരത്തെ എല്ലാവർക്കും ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിന് വ്യത്യസ്തമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ഹോട്‌സ്‌പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കണമെന്നാണ് സർക്കാർ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം.
എന്നാൽ ഏഴു മാസം ഗർഭിണിയായവരെ ജോലിയിൽ നിന്ന് ഒഴിവാക്കണം. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ഇളവ്. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ അവധി തുടരും.





