കൊല്ലം: ഉത്രവധക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി സൂരജ്. ഫെബ്രുവരി 29ന് പറക്കോട്ടെ വീടിന്റെ സ്റ്റെയർകേസിൽ കണ്ട അണലിയെ ഉത്രയെ അപായപ്പെടുത്താൻ കട്ടിലിനടിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്നതാണെന്നാണ് സൂരജ് പൊലീസിനോട പറഞ്ഞത്്. ചാക്കിന്റെ സുഷിരത്തിലൂടെ പുറത്തുചാടിയ പാമ്പ് ബെഡ്‌റൂമിൽനിന്ന് സ്റ്റെയർകേസിൽ എത്തിയതാണ്. ഇതുകാരണം അന്നത്തെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നെന്നും പ്രതി പറയുന്നു.
പിന്നീട് മാർച്ച് രണ്ടിന് വൈകിട്ട് വിറകുപുരയിൽ പാമ്പിനെ കൊണ്ടുവന്ന് വെച്ചശേഷം രാത്രിയിൽ അവിടെ നിന്ന് എടുത്ത് ബെഡ്‌റൂമിൽ കട്ടിലിന്റെ അടിയിൽ കൊണ്ടുവയ്ക്കുകയായിരുന്നു. രാത്രിയിൽ ഉത്ര ഉറക്കമായപ്പോൾ ദേഹത്തേക്ക് കുടഞ്ഞിട്ടെന്നും സൂരജ് പറഞ്ഞു. അതേസമയം അതിനിടെ സൂരജുമായി ക്രൈംബ്രാഞ്ച് സംഘം പറക്കോട്ടെ വീട്ടിൽ രണ്ടാമതും തെളിവെടുപ്പ് നടത്തി. ഉത്രയെ അപായപ്പെടുത്താനുള്ള ആദ്യ ശ്രമത്തിന്റെ കൂടുതൽ തെളിവുകൾക്കായാണ് ക്രൈം ബ്രാഞ്ച് കൊല്ലം റൂറൽ ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.





