കൊച്ചി : സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പ്രതികൾക്കെതിരെ ഒരു യുവമോഡലും രംഗത്ത്. ഷൂട്ടിങ്ങിന് എന്ന് പറഞ്ഞ് പാലക്കാട് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടതായി മോഡൽ മാധ്യമങ്ങളോട് പറഞ്ഞു.ഭീഷണിപ്പെടുത്തി സ്വർണക്കടത്തിന് പ്രേരിപ്പിച്ചതായും ഇവർ പൊലീസിന് മൊഴി നൽകി.
കഴിഞ്ഞദിവസം നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ തൃശൂർ വാടാനപ്പിളളി സ്വദേശി റഫീഖ് ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവർ കൂടുതൽ ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ സംഘത്തിനെതിരെ മോഡൽ മാർച്ച് മാസത്തിൽ തന്നെ പരാതി നൽകിയിരുന്നു. അറസ്റ്റിലായ സംഘത്തെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മരട് പൊലീസിൽ മൊഴി നൽകാൻ എത്തിയതാണ് മോഡൽ.
ഷൂട്ടിങ്ങിന് എന്ന് പറഞ്ഞ് പാലക്കാട്ടേയ്ക്ക് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുറിയിൽ എട്ടുദിവസം പൂട്ടിയിട്ടു. അവിടെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നൽകിയത്. ഇട്ട ഡ്രസ് മാത്രം ധരിച്ചാണ് അത്രയും ദിവസം കഴിച്ചുകൂട്ടിയത്. സ്വർണക്കടത്തിന് ഇവർ പ്രേരിപ്പിച്ചതായും മോഡൽ പറഞ്ഞു. ആഡംബര വാഹനത്തിൽ എസ്‌കോട്ട് പോകണം എന്നെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇതിന് തയ്യാറാവാതെ വന്നതോടെ ഭീഷണിയും ആരംഭിച്ചു. പരാതി നൽകിയാൽ സൂര്യോദയം കാണില്ല എന്ന തരത്തിലായിരുന്നു ഭീഷണി.
എട്ടുദിവസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിനെ തുടർന്ന് രണ്ടു പ്രാവശ്യം അവർ വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി.








