
കട്ടപ്പന: തുടര്‍ച്ചയായ വിലയിടിവും തൊഴിലാളി ക്ഷാമവും മൂലം കൃഷി ഉപേക്ഷിക്കാനൊരുങ്ങി ജില്ലയിലെ കാപ്പി കര്‍ഷകര്‍. വന്‍കിട കാപ്പിത്തോട്ടങ്ങളില്‍ ഭൂരിഭാഗവും വെട്ടിനശിപ്പിച്ച് പകരം ഏലം കൃഷി ചെയ്തുകഴിഞ്ഞു. ഏലം സാധ്യമല്ലാത്ത തോട്ടങ്ങളില്‍ പകരം മറ്റു വിളകളും നട്ടു. ശേഷിക്കുന്ന കര്‍ഷകരും കാപ്പികൃഷിയില്‍നിന്ന് പിന്‍മാറാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി കാപ്പി വെട്ടിനശിപ്പിച്ച് തോട്ടം വെടിപ്പാക്കുകയാണ്. രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന വിലത്തകര്‍ച്ചയാണ് കാപ്പി കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.ഒരു കിലോ കാപ്പിക്കുരുവിനു 65 -70 രൂപയാണ് ലഭിക്കുന്നത്. റോബസ്റ്റക്ക് 75-80വരെ വിലയുണ്ട്. റോബസ്റ്റ കാപ്പി പരിപ്പിന്റെ വിലയാകട്ടെ 130-135 രൂപയിലാണ്. കൃഷിക്കാര്‍ നല്‍കുന്ന സാധാരണ കാപ്പിയുടെ പരിപ്പിന് 120 രൂപയില്‍ താഴെയേ ലഭിക്കുന്നുള്ളൂ. ഈ വിലയില്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവില്ല. തൊഴിലാളി ക്ഷാമംമൂലം വിഷമിക്കുന്നതിനിടെ അവരുടെ കൂലിയിലും വലിയ വര്‍ധനയുണ്ടായി.വലിയ നഷ്ടം നേരിട്ടപ്പോഴും സര്‍ക്കാര്‍ സംവിധാനമോ കോഫി ബോര്‍ഡോ കര്‍ഷകരുടെ സഹായത്തിന് എത്തിയില്ലെന്നും പരാതിയുണ്ട്. നിലവില്‍ കാപ്പിക്കുരു പറിക്കുന്നതിന് 500-600 രൂപവരെയാണ് പ്രതിദിനം കൂലി. വളത്തിന്റെയും മറ്റും വിലയും ഉയര്‍ന്നു. തൊഴിലാളി ക്ഷാമംമൂലം കഴിഞ്ഞ വര്‍ഷം പല കര്‍ഷകര്‍ക്കും വിളവെടുപ്പ് നടത്താനായില്ല.കാപ്പിക്കുരു ചെടിയില്‍നിന്ന് ഉണങ്ങി നശിച്ചു പോകുകയായിരുന്നു. പരിപ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കിലോക്ക് 260 രൂപവരെ വില ഉയര്‍ന്നിരുന്നു.അതിനുശേഷം ഒരിക്കലും വില കാര്യമായി ഉയര്‍ന്നിട്ടില്ല. വിലത്തകര്‍ച്ചയാണ് കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. നഷ്ടം സഹിച്ച് അധിക നാള്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവില്ല. മുന്‍ കാലങ്ങളില്‍ കാപ്പിക്കുരുവിന് 100 രൂപക്ക് മുകളില്‍ വില ഉയര്‍ന്നിരുന്നു. പിന്നീട് തുടര്‍ച്ചയായി വില ഇടിഞ്ഞു. വില ഉയരുമെന്ന പ്രതീക്ഷയും നഷ്ടമായി. കാപ്പിച്ചെടികള്‍ കൂട്ടത്തോടെ വെട്ടിമാറ്റി വേരുവരെ പിഴുതു കളയുകയാണ്. രണ്ടുവര്‍ഷത്തിനിടെ ഏക്കറുകണക്കിനു കാപ്പിത്തോട്ടങ്ങളാണ് ഇത്തരത്തില്‍ പിഴുതുമാറ്റപ്പെട്ടത്.




