
ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ രൂപരേഖ രണ്ട് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദേശിച്ചു. മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജയിനിനെ കേസിലെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് വ്യക്തമാക്കിയത്. പണിതീര്‍ത്ത് ഉടമസ്ഥാവകാശം ലഭിക്കാത്ത ഫ്‌ലാറ്റുകള്‍ക്ക് വായ്പ തിരിച്ചടവിന് ബാങ്കുകള്‍ നിര്‍ബന്ധിക്കുന്നുവെന്ന ഹര്‍ജിക്കാരുടെ ആരോപണത്തെ തുടര്‍ന്നാണ് സുപ്രീം കോടതി നീക്കം.
ഫ്‌ലാറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തി എടുക്കുന്ന വായ്പാ പണം ലഭിക്കുന്നത് റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ക്കാണ്. ഫ്‌ലാറ്റുകളോ, വില്ലകളോ പണിതുതീര്‍ത്ത് കൈമാറ്റം ചെയ്യുന്നതുവരെ വായ്പ ഗഡു അടയ്ക്കേണ്ടത് നിര്‍മ്മാതാക്കളാണ്. എന്നാല്‍ ഇതില്‍ നിര്‍മ്മാതാക്കള്‍ വീഴ്ച്ച വരുത്തുന്നതോടെ വായ്പ ഗഡു അടയ്ക്കാന്‍ ഫ്‌ലാറ്റ് വാങ്ങുന്നവരോട് ബാങ്കുകള്‍ നിര്‍ബന്ധിക്കറാണ് പതിവ്. എന്നാല്‍ നിര്‍മ്മാണം ആരംഭിക്കാത്ത പദ്ധതികള്‍ക്ക് എങ്ങനെ വായ്പ അനുവദിക്കാനാകുമെന്ന് സുപ്രീം കോടതി ആരാഞ്ഞു.
സിബിഐ അന്വേഷണത്തെ ചില ധനകാര്യ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. ഈ വിഷയം ആര്‍ബിഐയുടെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു ഈ ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം. എല്ലാ ധനകാര്യ സ്ഥാപനങ്ങളെയും ഒരേ പോലെ കാണരുതെന്നും സീനിയര്‍ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും, രഞ്ജിത്ത് കുമാറും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റക്കാര്‍ അല്ലാത്ത ആരും പേടിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.




