ഓൺലൈൻ തട്ടിപ്പ്: എറണാകുളം ആലങ്ങാട് സ്വദേശികളുടെ നഷ്‌ടമായ പണം ഒരാഴ്ച്ചക്കുള്ളിൽ വീണ്ടെടുുത്ത് നൽകി എറണാാകുളം റൂറൽ പോലീസ്
കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡ് പുതുക്കാനെന്ന വ്യാജേന ഫോൺ വിളിച്ചു OTP നമ്പറും മറ്റു വിവരങ്ങളും ചോർത്തി എറണാകുളം ആലങ്ങാട് സ്വദേശികളായ രണ്ടു പേരിൽ നിന്നും ക്രമേണ 40,000/-, 29507/- എന്നീ തുകകളാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ വാലറ്റുകൾ മുഖേന സാധനങ്ങൾ വാങ്ങുന്നതിലേക്കാണ് തട്ടിപ്പുകാർ ഈ പണം ഉപയോഗിച്ചതെന്ന് കണ്ടെത്തുകയും, ഓൺലൈൻ വ്യാപാര കമ്പനികളുമായി ബന്ധപ്പെട്ടു പണമിടപാട് മരവിപ്പിക്കുകയും ചെയ്തു.
നഷ്‌ടപ്പെട്ടതിൽ രണ്ടു പേരുടെയും മുഴുവൻ തുകയും തിരികെ ലഭിക്കുന്നതിനു എറണാകുളം റൂറൽ സൈബർ സെൽ പോലീസിൻറെ ഈ സമയോചിതമായ ഇടപെടൽ മൂലം സാധിച്ചു. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി എറണാകുളം റൂറൽ സൈബർ സെൽ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും, വൻ തുക ലോട്ടറി ലഭിച്ചെന്നും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ പുതുക്കാൻ ആണെന്ന വ്യാജേനയും, ജോലി വാഗ്ദാനം ചെയ്തും ഫോൺ മുഖാന്തരം ബാങ്ക് അക്കൗണ്ട് വിവരങ്ങളും OTP/PIN/CVV നമ്പറുകളും കരസ്ഥമാക്കി പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചു വരുന്നുണ്ടെന്നും, ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കു ഇരയാകാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി രാഹുല്‍.ആര്‍.നായര്‍ മുന്നറിയിപ്പ് നല്‍കി.








