Home Latest News in Kerala കോട്ടയം ജില്ലയില്‍ പ്രധാനാധ്യാപകരില്ലാതെ 78 സ്‌കൂളുകള്‍

കോട്ടയം ജില്ലയില്‍ പ്രധാനാധ്യാപകരില്ലാതെ 78 സ്‌കൂളുകള്‍

1
0

കോട്ടയം: ജില്ലയില്‍ പ്രധാനാധ്യാപകരില്ലാതെ 78 പ്രൈമറി സ്‌കൂളുകള്‍. 75 എല്‍.പി സ്‌കൂളുകളിലും മൂന്ന് യു.പി സ്‌കൂളുകളിലുമാണ് പ്രധാനാധ്യാപകരില്ലാത്തത്. എന്നാല്‍, ഹൈസ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ എണ്ണത്തില്‍ കുറവില്ല. പ്രൈമറി സ്‌കൂളുകളിലെ അധ്യാപകനിയമനം സംബന്ധിച്ച് കോടതിയില്‍ കേസുള്ളതിനാലാണ് നിയമനം വൈകുന്നത്. നേരത്തേ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രമോഷന്‍ വഴി പ്രൈമറി സ്‌കൂളുകളില്‍ പ്രധാനധ്യാപകര്‍ ആകാമായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരത്തില്‍ പ്രമോഷന് വകുപ്പുതല പരീക്ഷ യോഗ്യത നിര്‍ബന്ധമാക്കി. ഹെഡ്മാസ്റ്റര്‍ നിയമനത്തിനു ചട്ടപ്രകാരമുള്ള യോഗ്യത പരീക്ഷകള്‍ ജയിച്ച അധ്യാപകരെ മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു ഹൈകോടതിവിധിയും. ഈ നിയമം നടപ്പാക്കുമ്‌ബോള്‍ യോഗ്യതയില്ലാത്ത പലരും പുറത്തുപോകേണ്ടിവരും. ഇതിനെതിരെ ഒരുവിഭാഗം അധ്യാപകര്‍ നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹെഡ്മാസ്റ്റര്‍ നിയമനം നടക്കാത്തതിനാല്‍ രണ്ടുവര്‍ഷത്തോളമായി സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകര്‍ക്കാണ് ചുമതല. ഇതിനൊപ്പം പഠനംകൂടിയാകുമേ്ബാള്‍ ഇവര്‍ക്ക് അധികഭാരമാണ്. അകലക്കുന്നം പഞ്ചായത്തില്‍ രണ്ടു എല്‍.പി സ്‌കൂളാണുള്ളത് മറ്റക്കര എല്‍.പി സ്‌കൂളും അകലക്കുന്നം എല്‍.പി സ്‌കൂളും. രണ്ടിടത്തും പ്രധാനാധ്യാപകര്‍ സ്ഥലംമാറ്റം കിട്ടി പോയിട്ട് രണ്ടുവര്‍ഷമായി. മറ്റ് അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയതോടെ അതിന്റെ തിരക്കിലാണ് അധികൃതര്‍. നവംബര്‍ ഒന്നിന് അധ്യയനം തുടങ്ങുമേ്ബാഴേക്കും അധ്യാപകര്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്‌കൂളുകളില്‍ ശുചീകരണം പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ അവസസ്ഥയും പരിശോധിക്കുന്നുണ്ട്. നിലവില്‍ ഉരുള്‍പൊട്ടലുണ്ടായ കാഞ്ഞിരപ്പള്ളി മേഖലയില്‍ ഒരു സ്‌കൂളിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഭിത്തി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് കുട്ടികളെ ഇരുത്തുന്നത് അപകടഭീഷണിയാണ്. ജനപ്രതിനിധികളുടെ സഹായത്തോടെ മറ്റൊരു സംവിധാനം കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. കാഞ്ഞിരപ്പള്ളി ഉപജില്ലയില്‍ മൂന്നു സ്‌കൂളുകളും കടുത്തുരുത്തിയില്‍ ഒരു സ്‌കൂളിനും ഫിറ്റ്‌നെസ് ഇല്ലാത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ബദല്‍ സൗകര്യം കണ്ടെത്തും. അതേസമയം, ഓരോ സ്‌കൂളുകളിലും ഓരോ ഡോക്ടര്‍ വേണമെന്ന ഉത്തരവ് വന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇതിന്റെ നടപടി പൂര്‍ത്തീകരിക്കേണ്ടത്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാര്‍ക്ക് ഓരോ സ്‌കൂളിന്റെയും ചുമതല നല്‍കുകയാവും ചെയ്യുക. നിലവില്‍ ഓരോ സ്‌കൂളുകളിലും നോഡല്‍ ടീച്ചറെ നിയമിക്കാനും കുട്ടികളുടെ ആരോഗ്യകാര്യങ്ങളുടെ ചുമതല നല്‍കാനുമാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുജയ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here