
ചേലക്കരയിലെ ഇടതുമുന്നണിയുടെ വിജയത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടേക്കെന്ന ദിശാബോധം നല്‍കുന്ന വിധിയാണ്. മികച്ച ഭൂരിപക്ഷത്തിലാണ് യു ആര്‍ പ്രദീപ് ചേലക്കരയില്‍ വിജയിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ സീറ്റ് നിലനിര്‍ത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.
”എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും വര്‍ഗീയവാദികളുടെയും എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണ് പ്രദീപിന്റെ വിജയം. ഇനി വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിര്‍ണായകമായ ചുമതല നിര്‍വ്വഹിക്കാനാകും എന്ന് തന്നെയാണ് ചേലക്കരയിലെ വിധിയെ ഞങ്ങള്‍ കാണുന്നത്” എം വി ഗോവിന്ദന്‍ പറഞ്ഞു
”പാലക്കാട് കുറേ കാലമായി ഞങ്ങള്‍ മൂന്നാം മത്സരത്തിനായി മുന്നോട്ട് എത്തിച്ചത്. ഡോ പി സരിന്‍. മികച്ച സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം എന്ന് ഇപ്പോള്‍ നല്ല ബോധ്യമായി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് അദ്ദേഹം നിന്നത്. കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ലഭിച്ചിട്ടുണ്ട്. പാലക്കാട് ഇടതുമുന്നണി എഴുതി തള്ളേണ്ട സീറ്റ് അല്ലെന്ന് ഉറപ്പായി. എല്ലാ വര്‍ഗീയ ശക്തികളെയും നേരിട്ടു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ SDPI യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പങ്ക് അവര്‍ തന്നെ പ്രകടനം നടത്തി തെളിയിച്ചു.പാലക്കാട് പ്രവര്‍ത്തിച്ചത് മഴവില്‍ സഖ്യമാണ്.ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമായത്.
അതേസമയം, പാലക്കാട്ടെ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ രംഗത്തെത്തി. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാകുമെന്നും സരിന്‍ വ്യക്തമാക്കി.








