തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഒപ്പ് വ്യാജമായി സെക്രട്ടേറിയറ്റിൽ ഇട്ടെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു.
സെപ്റ്റംബർ രണ്ടിന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോയി. തിരിച്ചെത്തിയത് സെപ്റ്റംബർ 23നാണ്. എന്നാൽ, 9ാം തീയതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രിയുടെ ഒപ്പ് കാണുന്നു. ഒപ്പിട്ടത് ശിവശങ്കറോ സ്വപ്ന സുരേഷാണോ എന്ന് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കള്ള ഒപ്പിടാൻ പാർട്ടി അറിഞ്ഞ് ആരെയങ്കിലും നിയമിച്ചിട്ടുണ്ടോ. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. മുഖ്യമന്ത്രിയില്ലാത്ത സമയം മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നത് രാജ്യത്ത് ആദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






