തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സിപിഎം. കോൺഗ്രസ് എം.എൽ.എയുടെ പരാതിയിൽ കേസെടുത്തത് അസാധാരണവും രാഷ്ട്രീയപ്രേരിതവും. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന നടപ്പാക്കും പോലെയാണ് സിബി.ഐയുടെ നടപടിയെന്നും സി.പി.എം കുറ്റപ്പെടുത്തി.
സി.ബി.ഐ അന്വേഷണം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. മന്ത്രിമാർ അടക്കം ചിലർ വിചാരിക്കുന്നതിലും അപ്പുറം പണമിടപാട് വിദേശ രാജ്യങ്ങളുമായി നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഇതിനിടെ, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടങ്ങി. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയായ കേസിൽ വിദേശസഹായ നിയന്ത്രണചട്ട ലംഘനാണ് സിബിഐ കേസെടുത്തിരിക്കുന്നത് . സന്തോഷ് ഈപ്പന്റെ ഓഫീസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി.





