
കുമരകം: നെല്‍കര്‍ഷകരുടെ അഞ്ചു മാസത്തെ അധ്വാനത്തിന്റെ ഫലമായി പാടങ്ങളില്‍ വിളഞ്ഞ നെല്ല് കൊയ്യാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിച്ചു തുടങ്ങി. തോരാതെ പെയ്യുന്ന മഴയില്‍ വീണടിഞ്ഞു വെള്ളത്തിനടിയില്‍ കിടന്നു നെല്ല് നശിച്ചു തുടങ്ങിയതോടെയാണു കര്‍ഷകര്‍ ഇനി നെല്ല് കൊയ്‌തെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. രണ്ടാഴ്ചയിലേറെയായി ഗത്യന്തരമില്ലാതെ അമിതവാടക നല്‍കാമെന്ന് സമ്മതിച്ചു കൊയ്ത്ത് യന്ത്രവും ഏര്‍പ്പാടാക്കി കാത്തിരുന്ന കര്‍ഷകന്റെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു കഴിഞ്ഞു. രാപകല്‍ ചെയ്യുന്ന മഴ കാര്‍ഷിക മേഖലയുടെ പൂര്‍ണനാശത്തിനു കാരണമായിരിക്കുകയാണ്. ഇനി കൊയ്ത്ത് യന്ത്രം പാടത്തിറക്കി കൊയ്യണമെങ്കില്‍ ഒരാഴ്ചയെങ്കിലും നല്ല വെയില്‍ ലഭിക്കണം. നെല്ലും നിലവും നന്നായി ഉണങ്ങിക്കിട്ടിയെങ്കിലേ യന്ത്രം താഴ്ന്നു പോകാതെ കൊയ്ത്ത് തുടങ്ങാനാകൂ. മഴമാറുമെന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞു. ഇനി മഴ മാറിയാലും കൊയ്തിട്ടു പ്രയോജനം ഒന്നും മില്ലാത്ത അവസ്ഥയാണുള്ളത്. വീണടിഞ്ഞു കിടക്കുന്ന നെല്ലിന്റെ ചുവട്ടില്‍നിന്ന് പൊട്ടി മുളച്ച നെല്ല് കതിരണിഞ്ഞ കാഴ്ചയാണു പാടങ്ങളില്‍ കാണാന്‍ കഴിയുന്നത്.







