കൊല്ലം: ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പ് തന്നെയെന്ന് തെളിഞ്ഞു. പാമ്പിന്റെ വിഷപ്പല്ലും കണ്ടെത്തി. ഭർത്താവ് സൂരജ് ഭാര്യ ഉത്രയെ കടിപ്പിച്ച വിഷപ്പാമ്പിന്റെ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ഉത്രയെ കടിച്ച മൂർഖനെ സംഭവദിവസം സഹോദരൻ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്താണ് ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടം നടത്തിയത്. ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ ജയന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. ഒരു കൊലപാതകക്കേസിൽ പാമ്പിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത് സംസ്ഥാനത്ത് ആദ്യമാണ്.
ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാനും പാമ്പിന്റെ വിഷപ്പല്ലിന്റെ അളവ് മനസിലാക്കാനും കൂടിയായിരുന്നു പോസ്റ്റ്‌മോർട്ടം. ഉത്രയുടെ ഇടതുകൈത്തണ്ടയിലെ കടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്ത് പരിശോധിച്ചു. പാമ്പിന്റെ മാംസം അഴുകി തുടങ്ങിയിരുന്നു. 152 സെന്റീമീറ്റർ നീളം പാമ്പിനുണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു.
ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊലപാതകത്തിന് സഹായം നൽകിയതിൽ മുഖ്യപങ്ക് പാമ്പുപിടുത്തക്കാരനാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആറ് പേജുള്ള റിമാൻഡ് റിപ്പോർട്ടിൽ രണ്ടാം പ്രതി പാമ്പുപിചിടുത്തക്കാരൻ സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 12ന് ആയിരുന്നു സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടർന്ന് പാമ്പിനെ പിടിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വീഡിയോ നോക്കി പഠിച്ചു. 10000 രൂപ കൈപ്പറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.
ഗൂഢാലോചനയെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തിൽ സൂരജിന്റെ അമ്മ, അച്ഛൻ, സഹോദരി എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഗൂഢാലോചനയിൽ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയതായും സൂചനയുണ്ട്.





