Home Kerala തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് തിളക്കമാര്‍ന്ന ജയം; യുഡിഎഫിന് 12 സീറ്റുകള്‍; ബിജെപിക്ക് ഒന്നുമില്ല

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് തിളക്കമാര്‍ന്ന ജയം; യുഡിഎഫിന് 12 സീറ്റുകള്‍; ബിജെപിക്ക് ഒന്നുമില്ല

2
0

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിളക്കമാര്‍ന്ന ജയം. 30 വാര്‍ഡുകളില്‍ 16 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. 12 സീറ്റുകള്‍ യു ഡി എഫ് വിജയിച്ചപ്പോള്‍, ബിജെപിക്ക് സീറ്റൊന്നും നേടാനായില്ല. ഒരിടത്ത് കോണ്‍ഗ്രസ് വിമതനും വിജയിച്ചു.

ശബരിമലഏറെ ചര്‍ച്ചയായ റാന്നിയിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തിളക്കമാര്‍ന്ന വിജയം നേടി. എല്‍ഡിഎഫിലെ ആര്‍ സുധാകുമാരിയാണ് 55 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചത്. സുധാകുമാരി 353 വോട്ടു നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ ബി പ്രസന്നകുമാരി 298 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിലെ വി എസ് രജനിക്ക് 101 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

അട്ടിമറി വിജയങ്ങളിലൂടെ എല്‍ഡിഎഫ് മലപ്പുറത്തെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കവനൂര്‍, പുതുപ്പാടി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 260 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. കോഴിക്കോട് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ 187 വോട്ടിന് എല്‍ ഡി എഫിലെ രാജന്‍ വിജയിച്ചു. ഇതോടെ പുതുപ്പാടി പഞ്ചായത്ത് ഭരണവും ഇടതുപക്ഷം കരസ്ഥമാക്കി.

വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മനാഭന്‍ 169 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും. പ്രസിഡണ്ട് സ്ഥാനം പട്ടികജാതി സംവരണമായ ഇവിടെ പത്മനാഭന്‍ പ്രസിഡന്റാകും.

കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 17 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഷിബു ചാക്കോ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്നു തവണ എല്‍ഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. കരുവാറ്റ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 108 വോട്ടിനാണ് യുഡിഎഫിലെ എസ് സുകുമാരി വിജയിച്ചത്. നീണ്ടൂര്‍ ഗ്രാമപഞ്ചയത്തില്‍ യു ഡി എഫ് വിജയം നേടി. എല്‍ ഡി എഫിലെ പി കെ സ്റ്റീഫനെ 17 വോട്ടുകള്‍ക്ക് ഷിബു ചാക്കോയാണ് പരാജയപ്പെടുത്തിയത്. വണ്ടൂര്‍ ബ്ലോക്ക് ചെമ്പ്രശേരി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എച്ച് മൊയ്തീന്‍ വിജയിച്ചു.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മല്‍സരിച്ച ബി മെഹബൂബ് 521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൈനകരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബീന വിനോദ് 105 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് വിബിന്‍ വിജയിച്ചു. കായംകുളം നഗരസഭാ 12ാം വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. 446 വോട്ടിനാണ് എല്‍ഡിഎഫിലെ സുഷമാ അജയന്‍ വിജയിച്ചത്. അഗളി പഞ്ചായത്ത് പാക്കുളം നാലാം വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. 14 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം വിജയിച്ചത്.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശ്രീനിവാസന്‍ മേപ്പാടി വിജയിച്ചു. 299 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മേപ്പാടി വിജയിച്ചത്. കോതമംഗലം ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം വാര്‍ഡ് യു ഡി എഫ് നില നിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ഥി ഷീന ബെന്നിയാണ് വിജയിച്ചത്. 60 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. റാന്നി ഗ്രാമപഞ്ചായത്തിലെ 6 ാം വാര്‍ഡ് പുതുശ്ശേരിമല എല്‍ ഡി എഫ് നിലനിര്‍ത്തി. എല്‍ ഡി എഫിലെ ലെ സുധാകുമാരിയാണ് (358 വോട്ടുകള്‍) വിജയിച്ചത്. ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തി (298). യു ഡി എഫ് സ്ഥാനാര്‍ഥിക്ക് 101 വോട്ടുകളാണ് നേടാനായത്.

അരിമ്പൂര്‍ പഞ്ചായത്തില്‍ വിളക്കുമാടം 12ാം വാര്‍ഡിലേക്കും ചാഴൂര്‍ പഞ്ചായത്തില്‍ കോലോത്തുംകടവ് 11ാം വാര്‍ഡ് എല്‍ ഡി എഫ് നേടി. പട്ടാമ്പി തിരുമറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടിപി സലാമു 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നെല്ലിയാമ്പതി പഞ്ചായത്ത് ലില്ലി വാര്‍ഡില്‍ എല്‍ഡിഎഫിന്റെ അംബിക 44 വോട്ടിന് ജയിച്ചു. കോഴിക്കോട് താമരശേരി പള്ളിപ്പുറം വാര്‍ഡില്‍ മുസ്ലിം ലീഗിലെ എന്‍ പി മുഹമ്മദലി 369 വോട്ടിന് ജയിച്ചു.

കോഴിക്കോട് ഒഞ്ചിയം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വിജയം. പുതിയോട്ടുംകണ്ടി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി പി ശ്രീജിത്താണ് വിജയം നേടി പഞ്ചായത്ത് ഭരണം ഉറപ്പിച്ചത്. പഞ്ചായത്തംഗമായിരുന്ന എ ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here