
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാക്കിയ ആറു ഫോണുകളില്‍ മൂന്നെണ്ണം തങ്ങള്‍ ആവശ്യപ്പെട്ടവയല്ലെന്ന് പ്രോസിക്യൂഷന്‍. ഹൈക്കോടതി ഉത്തരവനുസരിച്ച് മുദ്രവച്ച പെട്ടിയിലാണ് ഇന്നലെ രാവിലെ പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു ഫോണുകള്‍ കൈമാറിയത്.ഏതൊക്കെ ഫോണുകളാണു നല്‍കിയതെന്ന വിവരം പുറത്തുവന്നിട്ടില്ലെങ്കിലും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് മൂന്നു ഫോണുകള്‍ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന്റെ രണ്ട് ഐ-ഫോണുകള്‍, ഒരു വിവോ ഫോണ്‍, കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്ത മറ്റൊരു ഫോണ്‍ എന്നിവയും സഹോദരന്‍ അനൂപിന്റെ ഒരു വാവെ-ഓണര്‍ ഫോണ്‍, ഒരു റെഡ്മി ഫോണ്‍ എന്നിവയും സഹോദരീഭര്‍ത്താവ് സുരാജ് ഉപയോഗിച്ചിരുന്ന വാവെ യുടെ ഒരു ഫോണും കിട്ടാനാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.ഇതില്‍ ഐഎംഇഐ നമ്പര്‍ മാത്രമുള്ള ഫോണ്‍ ഒഴിവാക്കി ബാക്കി ആറു ഫോണുകള്‍ സമര്‍പ്പിക്കാന്‍ ജനുവരി 29നു ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെ ഒരു ഐഫോണ്‍, സുരാജ് ഉപയോഗിച്ചിരുന്ന ഫോണ്‍ എന്നിവ നല്‍കിയിട്ടില്ലെന്നാണ് വിശദീകരണത്തില്‍നിന്നു വ്യക്തമാകുന്നതെന്നു പ്രോസിക്യൂഷന്‍ പറയുന്നു. രജിസ്ട്രാര്‍ ജനറല്‍ ഫോണുകള്‍ ഇന്നു കോടതിക്കു കൈമാറുന്നതോടെ കൂടുതല്‍ വ്യക്തത കൈവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.




