തൃശൂർ: തൃശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. രണ്ട് കാറിലും ഒരു ഓട്ടോ, ബൈക്ക് എന്നിവയിൽ ഇടിച്ച് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്.
കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്നംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1:53 നാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ യാത്ര ചെയ്ത വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമ്മ (50) എന്നിവരാണ് മരിച്ചത്.