ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ കഴിഞ്ഞ ദിവസമുണ്ടായ ഞെട്ടിക്കുന്ന പി.ജി കെട്ടിട തകർച്ചയിൽ ഏഴുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നഗരത്തിൽ കർശന നടപടികളുമായി സർക്കാർ രംഗത്ത്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പി.ജികൾക്കുമെതിരെ ബുൾഡോസർ രാജ് നടപ്പിലാക്കാൻ മ്യൂസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയോട് (എം.സി.ഡി) മുഖ്യമന്ത്രി രേഖ ഗുപ്ത കർശന നിർദേശം നൽകി.
ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരത്തിലെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ഓഫീസുകളിൽ നിന്ന് പുറത്തിറങ്ങി നേരിട്ട് പരിശോധനകൾ നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സെപ്റ്റംബർ 6നാണ് സത്യനികേതനിൽ അഞ്ച് നിലകളുള്ള ബോയ്സ് പി.ജി കെട്ടിടം അപ്രതീക്ഷിതമായി തകർന്നു വീണ് ഏഴുപേർ ദാരുണമായി മരണപ്പെട്ടത്. ഇതിൽ താഴത്തെ നില ഒഴികെയുള്ള നാല് നിലകളും യാതൊരുവിധ അനുമതികളുമില്ലാതെ അനധികൃതമായി നിർമിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പി.ജി നടത്തിപ്പുകാരൻ സുധാൻശുവിനെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും ആവർത്തിക്കാതിരിക്കാൻ മുഖ്യധാരാ വിദ്യാർഥി കേന്ദ്രങ്ങളായ മുഖ്‌ജി നഗർ, രാജേന്ദ്ര നഗർ, ലക്ഷ്മി നഗർ, സാകേത് തുടങ്ങിയ മേഖലകളിലെ മുഴുവൻ പി.ജികളിലും കർശന സുരക്ഷാ പരിശോധനകളും സ്ട്രക്ചറൽ ഓഡിറ്റുകളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അപകടാവസ്ഥയിലായ സമീപത്തെ മറ്റൊരു അനധികൃത പി.ജി കെട്ടിടവും അധികൃതർ പൊളിച്ചുനീക്കാൻ തുടങ്ങി.
ഡൽഹിയിലെ പി.ജി നടത്തിപ്പുകളിൽ നിലനിൽക്കുന്ന കടുത്ത നിയമപരമായ പഴുതുകളാണ് ഇത്തരം വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. പല റെസിഡൻഷ്യൽ കെട്ടിടങ്ങളും യാതൊരു പ്രത്യേക ലൈസൻസുമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി അനുമതിയില്ലാതെ പി.ജികളായി മാറ്റിമറിക്കുകയാണ് പതിവ്. ഡൽഹി മാസ്റ്റർ പ്ലാൻ 2047ന്‍റെ കീഴിൽ പി.ജി നടത്തിപ്പുകൾക്ക് വളരെ പരിമിതമായ ചട്ടക്കൂടുകൾ മാത്രമേയുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാർ പുതിയ ‘പേയിങ് ഗസ്റ്റ് അക്കമഡേഷൻ റെഗുലേഷൻ ആൻഡ് സേഫ്റ്റി ബിൽ, 2026’ കൊണ്ടുവരാൻ അതിവേഗം നടപടികൾ സ്വീകരിക്കുന്നത്. പി.ജി നടത്തിപ്പുകാർക്ക് ലൈസൻസ് നിർബന്ധമാക്കൽ, കർശനമായ ഫയർ-സേഫ്റ്റി ഓഡിറ്റുകൾ, സോൺ തിരിച്ചുള്ള വാടക നിരക്കുകൾ നിശ്ചയിക്കൽ, മുഴുവൻ പി.ജികളും ഉൾപ്പെടുന്ന കേന്ദ്രീകൃത പോർട്ടൽ എന്നിവ പുതിയ ബില്ലിലൂടെ നടപ്പിലാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നഗരത്തിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ സമഗ്ര നിയമം നിർണായകമാകും.