എറണാകുളം: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സിറ്റി പൊലീസ്. ബസുകളുടെ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ പഞ്ചിങ് പോസ്റ്റുകൾ ഒരുങ്ങും. പ്രാരംഭ ഘട്ടത്തിൽ 12 ഇടങ്ങളിലാണ് പഞ്ചിങ് ആന്റ് സ്വൈപ്പിങ് പോസ്റ്റുകൾ വരുക. ട്രാഫിക് പൊലീസും ബസ് ഉടമകളും സംയുക്തമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.ബസ് ജീവനക്കാർക്ക് ഈ പോസ്റ്റുകളിൽ പെർമിറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ പഞ്ച് ചെയ്യാൻ സാധിക്കും. മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ബയോമെട്രിക് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ കാര്യക്ഷമവും അനായാസവുമായ രീതിയിലായിരിക്കും ഈ എ.ഐ പഞ്ചിങ് പോസ്റ്റുകൾ പ്രവർത്തിക്കുക. പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഓരോ പോസ്റ്റിനും വലിയൊരു തുക ചെലവ് വരുന്നതിനാൽ കോർപ്പറേറ്റ് ഫണ്ടുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഇതിനായുള്ള സാമ്പത്തിക സഹായം കണ്ടെത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സിറ്റി പൊലീസ്