കാണാതായ കുടുബം കർണാടകയിൽ

വാണിയംകുളം / എടക്കര ∙ കാണാതായ മൂന്നംഗ കുടുംബത്തെ 8 ദിവസത്തിനു ശേഷം കർണാടകയിലെ ചാമരാജ് നഗറിൽ കണ്ടെത്തി. വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്ന മൂവരും സുരക്ഷിതരാണ്. ഇവരെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു സംഘമായി തിരിഞ്ഞു ഷൊർണൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണു നാടുവിട്ടു പോകാൻ കാരണമെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു നിർണായകമായത്.ഇതിനിടെ നാടുകാണി ചുരത്തിൽ ഇവരുടെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ, മാതാപിതാക്കളെ ചാമരാജ് നഗറിലെ വാടകവീട്ടിൽ എത്തിച്ച ശേഷം വിഷ്ണു തിരിച്ചെത്തി വാഹനം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നു കണ്ടെത്തി. തുടർന്നു വിഷ്ണു ബസിൽ ചാമരാജ് നഗറിലേക്കു പോകുകയായിരുന്നു. ഒൻപതിനു പുലർച്ചെ വീട്ടിൽ നിന്നു സ്വന്തം പിക്കപ് വാഹനത്തിൽ യാത്ര തുടങ്ങിയ കുടുംബം ചെർപ്പുളശ്ശേരി വഴി മലപ്പുറം ജില്ലയിൽ പ്രവേശിച്ച് നാടുകാണി ചുരം വഴി കർണാടകയിലേക്കു കടക്കുകയായിരുന്നു. കേരളത്തിലെയും കർണാടകയിലെയും ആരാധനാലയങ്ങളിലും ലോഡ്ജുകളിലും വരെ പൊലീസ് അന്വേഷണം നീണ്ടു. ഒടുവിലാണു മൈസൂരുവിൽ നിന്ന് 60 കിലോമീറ്റർ മാറി ചാമരാജ് നഗറിൽ ഇവരെ കണ്ടെത്തിയത്

കുടുബം 2 ദിവസം കഴിഞ്ഞത് വാഴത്തോട്ടത്തിൽ
പുലർച്ചെ വാണിയംകുളത്തു നിന്നു പുറപ്പെട്ട് ഉച്ചയോടെ ചാമരാജ് നഗറിലെത്തിയ കുടുംബം രണ്ടു ദിവസം കഴിഞ്ഞതു ഗ്രാമത്തിലെ വാഴത്തോട്ടത്തിലെ ഷെഡിൽ. അച്ഛൻ ബാബു ഭാസ്‌കറിനെയും അമ്മ രമാദേവിയെയും ഷെഡിൽ ഇരുത്തി, ഭക്ഷണവും വെള്ളവും വാങ്ങിനൽകിയ ശേഷം മകൻ വിഷ്ണു വാഹനവുമായി ബന്ദിപ്പൂർ വഴി നാടുകാണിയിലെത്തുകയായിരുന്നു. വാഴത്തോട്ടത്തിലെ ഷെഡിൽ കഴിയുന്നതിനിടെ നാട്ടുകാർ തിരക്കിയപ്പോൾ ജോലി തേടി വന്നതാണെന്നു മറുപടി നൽകി. പിന്നീടു നാട്ടുകാരുടെ സഹായത്തോടെ വാടകവീടു കണ്ടെത്തി. 15,000 രൂപയുമായാണു കുടുംബം കർണാടകയിലേക്കു പോയത്. വീടിന് 3000 രൂപ മാസവാടകയും 10,000 രൂപ അഡ്വാൻസുമാണു നിശ്ചയിച്ചത്. പിക്കപ് വാഹനം വായ്പ നൽകിയ സ്ഥാപനം ഏറ്റെടുത്തോട്ടെ എന്നു കരുതിയാണ് വിഷ്ണു വഴിയരികിൽ ഉപേക്ഷിച്ചതെന്നു പൊലീസ് പറയുന്നു. മാതാപിതാക്കളെ ചാമരാജ് നഗറിൽ ഇറക്കി മടങ്ങിയ വിഷ്ണു വഴിക്കടവിലെത്തിയപ്പോഴേക്കു രാത്രിയായി. തിരികെ പോകാൻ ബസി

തിരോധാനത്തിനു പിന്നിൽ സാമ്പത്തികബാധ്യത
ശർക്കരയും ഉപ്പും വിതരണം നടത്തുന്ന കമ്പനി നടത്തിയിരുന്ന കുടുംബം വ്യാപാരത്തിൽ നഷ്ടം വന്നതോടെ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് അതു മറികടക്കാൻ ശ്രമിച്ചു. എന്നാൽ, കൂടുതൽ നഷ്ടത്തിലേക്കു പോയതോടെ വീണ്ടും വായ്പയ്ക്കു ശ്രമിച്ചെങ്കിലും കിട്ടിയില്ല. 40 ലക്ഷത്തിലധികം രൂപ കുടുംബത്തിനു ബാധ്യതയുണ്ടെന്നു പൊലീസ് പറഞ്ഞു.

പൊലീസ് ശേഖരിച്ചത് മൂന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ
നാടുവിട്ട കുടുംബം മൊബൈൽ ഫോണുകൾ ഓഫാക്കിയതോടെ ടവർ ലൊക്കേഷൻ ഇല്ലാതായത് അന്വേഷണത്തെ വലച്ചു. ഇവർ സഞ്ചരിച്ചതു പിക്കപ് വാഹനത്തിലാണെന്നു മനസ്സിലാക്കിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുന്നൂറിലധികം ദൃശ്യങ്ങളാണു പരിശോധിച്ചത്. ചെർപ്പുളശ്ശേരിയിലൂടെ വാഹനം കടന്നുപോകുന്ന ദൃശ്യം ആദ്യം ലഭിച്ചെങ്കിലും അടുത്ത ദിവസം മലപ്പുറം നാടുകാണി ചുരത്തിനു സമീപം വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ അന്വേഷണം അവിടം കേന്ദ്രീകരിച്ചായി. വഴിക്കടവ്, നിലമ്പൂർ, ബന്ദിപ്പൂർ, ഗുണ്ടൽപ്പേട്ട്, മൈസൂരു വഴി ചാമരാജ് നഗർ വരെയുള്ള മൂന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് കുടുംബത്തെ കണ്ടെത്തിയത്. എട്ടാമത്തെ ദിവസമാണ് അന്വേഷണം കുടുംബത്തിനടുത്തേക്ക് എത്തിയത്.

ഷൊർണൂർ ഡിവൈഎസ്പി ഷാജു കെ.ഏബ്രഹാമിന്റെ നിർദേശപ്രകാരം പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സർക്കിൾ ഇൻസ്പെക്ടർ പി.വിഷ്ണു, എഎസ്ഐ കെ.അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, സുഭാഷ് എന്നിവരും പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡിലെ അംഗങ്ങളും ചേർന്നതായിരുന്നു ഒരു സംഘം. രണ്ടാമത്തെ സംഘത്തിൽ എസ്ഐ കെ.പി.അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സിവിൽ പൊലീസ് ഓഫിസർ സുജി ശേഖർ എന്നിവരാണുണ്ടായിരുന്നത്.

ല്ലെന്ന് അറിഞ്ഞതോടെ രാത്രി വാഹനത്തിൽ ഉറങ്ങി. പിറ്റേന്നു പുലർച്ചെതന്നെ വാഹനം ഉപേക്ഷിച്ചു ബസിൽ ചാമരാജ് നഗറിലേക്കു പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *