പത്തനംതിട്ട∙ മഴക്കെടുതി വിലയിരുത്തുന്നതിനു ജില്ലയിലെത്താൻ താൻ വൈകിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുമായും എംഎൽഎമാരുമായും ഉദ്യോഗസ്ഥരുമായും താൻ ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചു. ഏത് ക്യാംപിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും പരിഹരിക്കും. അത് സിപിഎമ്മുകാർ പറഞ്ഞാലും പരിഹരിക്കും. 150ന് മുകളിൽ ആളുകൾ ഉള്ള ക്യാംപ് രണ്ടാക്കും. അതിഥി തൊഴിലാളികളെ കോൺട്രാക്ടർമാർ സഹായിക്കാതെ ക്യാംപുകളിലേക്ക് വിടുന്നുണ്ട്. അവർക്കായി പ്രത്യേക ഭക്ഷണം തയാറാക്കും.
എത്ര രൂപ വേണമെങ്കിലും ചെലവാക്കാൻ അനുവാദം നൽകിയിട്ടുണ്ട്. വെള്ളം കയറിയ വീടുകൾക്ക് പതിനായിരം രൂപ ധനസഹായം നൽകും. ക്യാംപുകളിൽ നിന്നും മടങ്ങുന്നവരുടെ വീടുകൾ വൃത്തിയാക്കുന്നതിനു സംവിധാനം ഒരുക്കും. നദികളിൽ മണ്ണ് നിറഞ്ഞു കിടക്കുന്നത് ചെറിയ മഴയ്ക്ക് തന്നെ വെള്ളം ഉയരാൻ ഇടയാക്കി. മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കും.ചെറിയ സമയത്ത് വലിയ മഴ പെയ്യുന്നതാണ് വെള്ളം കയറാൻ കാരണം. വനത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത് വെള്ളം പൊട്ടി ഒലിച്ചു വരാൻ കാരണമായി. കാലാവസ്ഥാ മാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിതീവ്ര മഴയാണ് ഏറ്റവും ഭീഷണി. ജില്ലയിൽ 300 മില്ലിമീറ്ററിൽ അധികം മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തത്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ ഇപ്പോഴും വീടുകളിൽ തുടരുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.