തിരുവനന്തപുരം∙ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിന്മേൽ ലോകായുക്ത വിചാരണ തുടങ്ങിയ കേസും ഉന്നത തലങ്ങളിലെ ഇടപെടൽ കാരണം മുക്കി. മുൻ മന്ത്രി കെ.കെ.ശൈലജയും മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിർകക്ഷികൾ. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്.
കെ.കെ.ശൈലജയ്ക്ക് നോട്ടിസ് നൽകുകയോ അവർക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരാകാനാണ് നോട്ടിസ് നൽകി കേസ് നടപടികൾ ആരംഭിച്ചത്. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തി..
കോൺഗ്രസ് നേതാവ് വീണ എസ്.നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ അടക്കം പതിനൊന്ന് പേർക്കെതിരെയാണ് വീണ പരാതി നൽകിയത്.
കോവിഡ് കാലത്ത് പിപിഇ കിറ്റുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. കേരളത്തിലുടനീളം മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം മെഡിക്കൽ സർവീസസ് കോർപറേഷനാണ്.
എന്നാൽ, ചട്ടങ്ങൾ പാലിക്കാതെ കോവിഡ് കാലത്ത് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. വിപണി നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികളിൽനിന്ന് പിപിഇ കിറ്റുകൾ വാങ്ങിയത്. പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ ഒരു സ്വകാര്യ കമ്പനിക്ക് മുൻകൂറായി 9 കോടി രൂപ അനുവദിച്ചു. സാധാരണ കാരാർ പ്രകാരമുള്ള സാധനങ്ങൾ വിതരണം ചെയ്തതിനുശേഷമാണ് പണം അനുവദിക്കുന്നത്. ഈ രീതി അട്ടിമറിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി. അതേ സമയം ആരോഗ്യവകുപ്പിൻ്റെ ചുമതല തനിക്കാണെങ്കിലും അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പി.പി. കിറ്റുകൾ ഉയർന്ന വിലക്ക് വാങ്ങിയതെന്ന് അവർ മൊഴി നൽകി. തുടർന്ന് പിണറായി വിജയൻ്റ ലോബിയിൽ പെട്ട ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് വിചാരണകൾ മരവിപ്പിക്കുകയായിരുന്നു. പുതിയ സർക്കാർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടികളായില്ല.