തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പാേക്സോ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്. കേസിലെ രണ്ടാംപ്രതിയായിരുന്നു.
കോട്ടയം ജില്ലയിലെ രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടിരിക്കുന്നത് നിരപരാധികളാണെന്ന് ഇതിൽ പറയുന്നത്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്കച്ചൻ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈയാഴ്ച വിധി വരാനിരിക്കെയാണ് തങ്കച്ചന്റെ മരണം. തങ്കച്ചൻ ഹാജരാകാത്തതിനെത്തുർന്ന് കേസിലെ വിധിപ്രസ്താവന നടത്തുന്നത് കോടതി മാറ്റിവച്ചിരുന്നു.