മൂന്നാർ: കോൺഗ്രസ് യുവ നേതാവ് കൈത്തോക്കുമായി ഐഎൻടിയുസി ഓഫീസിലെത്തി മുതിർന്ന നേതാവിനെതിരെ കൊലവിളി നടത്തിയെന്ന് ആരോപണം. മൂന്നാർ ജി എസ് റാേഡിലുള്ള ഐഎൻടിയുസി ഓഫീസിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം എന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോട്ടം മേഖലയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടയാളാണ് യുവ നേതാവ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നേരത്തേ എസ്റ്റേറ്റ് തൊഴിലാളികളുടെ വരിസംഖ്യ പിരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന നേതാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഒരാൾ കല്ലുമായി ജില്ലാ നേതാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കോൺഗ്രസ് യുവ നേതാവ് തോട്ടം മേഖലയിൽ നിന്നുള്ള പഞ്ചായത്തംഗത്തിനൊപ്പം മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് മുൻ എംഎൽഎയായ നേതാവ് ഐഎൻടിയുസി ഓഫീസിൽ നിന്ന് യുവ നേതാവിനെ ഇറക്കിവിട്ടു.
ഇതിനെത്തുടർന്ന് പുറത്തുപോയ യുവ നേതാവ് അല്പം കഴിഞ്ഞ് ഓഫീസിലെത്തിയപ്പോഴാണ് തോക്ക് പുറത്തെടുത്ത് ഭീഷണിമുഴക്കിയത്. തന്നെ ഓഫീസിൽ നിന്ന് ഇറക്കിവിട്ടാൽ നേതാവിനെ വെടിവയ്ക്കുമെന്നായിരുന്നു ഭീഷണി. ഓഫീസ് ജീവനക്കാരടക്കം മൂന്നുപേരാണ് അപ്പോൾ ഓഫീസിലുണ്ടായിരുന്നത്. ഭീഷണിമുഴക്കിയ യുവ നേതാവിനെതിരെ പരാതി നൽകിയോ എന്ന് വ്യക്തമല്ല.