കാഠ്മണ്ഡു: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാർക്കായും തെരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്.
ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിലടക്കം ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്. പ്രളയമേഖലകളിൽ നിന്ന് ഇതുവരെ 10000ൽപ്പരം പേരെ രക്ഷപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഫൊറൻസിക് സംഘം നേപ്പാൾ പൊലീസ് സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലും ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്‌പിറ്റലിലുമായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്.
നേപ്പാളിൽ കുടുങ്ങിയ 47 അംഗ മലയാളി സംഘം കഴിഞ്ഞദിവസം കോഴിക്കോട് തിരിച്ചെത്തിയിരുന്നു. 42 വിനോദ സഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരുമടങ്ങുന്ന സംഘമാണ് നേപ്പാളിൽ ഓണാവധി ആഘോഷിക്കാൻ പോയത്. ബാലുശേരിയിലെ ടൂർ ഏജൻസി മുഖേനയായിരുന്നു യാത്ര. മൂന്ന് മാനന്തവാടി സ്വദേശികളും കോഴിക്കോട്ടെ ഉള്ള്യേരി, ബാലുശ്ശേരി, ചേമഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് സംഘത്തിലുണ്ടായിരുന്നത്. കൈലാസ് മാനസസരോവർ യാത്രാ സംഘത്തിലെ 19 മലയാളികളുൾപ്പെടുന്ന 23 അംഗ സംഘത്തിലെ എട്ടു പേർ കൂടി ഇന്നലെ ഡൽഹിയിലെത്തി.