കുട്ടനാട്: മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി അർത്തിശ്ശേരി തോട്ടിൽ പോളയും കടകലും വളർന്നുപൊങ്ങിയതോടെ ഗതാഗതം പാടേ നിലച്ചു.
നാട്ടുകാർ കാലങ്ങളായി ആശ്രയിച്ചിരുന്ന തോടാണിത്. കൃഷിക്ക് ആവശ്യമായ വളവും കുമ്മായവും യന്ത്ര സാമഗ്രികളും മറ്റും പാടത്ത് എത്തിക്കാൻ അർത്തിശ്ശേരി തോടിനെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ, കാടുപിടിച്ച് തോടിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടതോടെ പ്രദേശത്തെ ഏക്കറ് കണക്കിന് വരുന്ന നെൽകൃഷിയും വിളവെടുപ്പും പ്രതിസന്ധിയിലാണ്. ഇതിനായി ഇനി ഇരട്ടി പണം മുടക്കേണ്ടിവരുമെന്നതാണ് കർഷകരെ വലയ്ക്കുന്ന കാര്യം. തോട് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതർക്ക് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ശാപമായി മലിനജലം
1. കുളിക്കാനും വസ്ത്രം അലക്കാനും ഒരുകാലത്ത് നാട്ടുകാർക്ക് സമൃദ്ധമായി ഉപയോഗിച്ചിരുന്ന തോടാണ് വിസ്‌മൃതിയിലായത്.ഒഴുക്ക് നിലച്ച തോട്ടിലെ മലിന ജലം പ്രദേശത്തെ കടുത്ത പാരിസ്ഥിതിക പ്രശ്‌നമായി മാറിയിട്ടുണ്ട്
2. കുടിവെള്ള വിതരണ പൈപ്പുകൾ ഇനിയും കണികാണാനില്ലാത്ത ഇവിടെ, കുടിക്കാനും ഭക്ഷണംപാകം ചെയ്യാനും മാത്രമല്ല കുളിക്കാനും അലക്കാനും വരെ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്