പയ്യന്നൂർ: നഗരസഭക്ക് വേണ്ടി കെ.എസ്.ഡബ്ല്യു.എം.പി. തയ്യാറാക്കിയ 21 കോടി രൂപയുടെ ഖര മാലിന്യ പരിപാലന പദ്ധതിയുടെ രൂപരേഖക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. രൂപരേഖയുടെ അച്ചടിച്ച പൂർണ രൂപം ചെയർമാൻ സരിൻ ശശി പ്രകാശനം ചെയ്തു. നഗരസഭയുടെ ജനസംഖ്യയും നിലവിലെ ഖരമാലിന്യ ചട്ടങ്ങളും ഉൾക്കൊള്ളിച്ചു കെ എസ് .ഡബ്ല്യു.എം.പി. നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് രൂപരേഖ തയ്യാറാക്കിയത്.
ഖര മാലിന്യ പരിപാലന നിയമ പ്രകാരം നടത്തിയ പഠനത്തിൽ നഗരസഭ പരിധിയിൽ ശരാശരി ഒരാൾ പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഖരമാലിന്യം ഏകദേശം 340 ഗ്രാം ആണെന്ന് കണ്ടെത്തുകയും നിലവിൽ നഗരസഭയുടെ ഖര മാലിന്യ പരിപാലനത്തിലെ കുറവുകൾ പരിഹരിക്കുവാനുള്ള നൂതന സാങ്കേതിക
പദ്ധതികളും ഉൾപ്പെടുത്തിയാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
2026ൽ പുതുതായി നിലവിൽ വന്ന ഖരമാലിന്യ പരിപാലന ചട്ട പ്രകാരമുള്ള സാങ്കേതിക വശങ്ങളും , രൂപരേഖ ഉപയോഗിച്ച് നിലവിലെ ചട്ട പ്രകാരം എങ്ങനെ പദ്ധതികൾ ആവിഷ്‌കരിക്കാമെന്നും നഗരസഭ ഖരമാലിന്യ പരിപാലന എഞ്ചിനീയർ എ.പി. നവീൻ വിശദീകരിച്ചു. 2028 ഓട് കൂടി നഗരസഭക്ക് ഖരമാലിന്യ പരിപാലനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് രൂപരേഖയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
പയ്യന്നൂർ നഗരസഭയിൽ 21 കോടിയുടെ ഖര മാലിന്യ പരിപാലന പദ്ധതി രൂപരേഖക്ക് അംഗീകാരം