കണ്ണൂർ: ചിറക്കൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നാടകീയ രംഗങ്ങൾ. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡറായ സജീവനെ പഞ്ചായത്ത് നടത്തുന്ന പരിപാടികളിൽ അവഗണിക്കുന്നതായ ആരോപണമാണ് ബഹളത്തിനിടയാക്കിയത്. മുൻ സി.പി.എം പ്രവർത്തകനായ സജീവൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചു വിജയിച്ചത്. യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയും ഡയസിൽ കയറി ഇരുന്നും പ്രതിഷേധം നടത്തി. യോഗത്തിലെ അദ്ധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്ഥിരം സമിതി അംഗങ്ങളുടെയും മുൻപാകെ യു.ഡി.എഫ് വനിത അംഗങ്ങൾ മേശമുകളിൽ കയറി ഇരിക്കുകയായിരുന്നു.
പഞ്ചായത്തീരാജ് ആക്ട് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് പദവിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊല്ലോൻ മോഹനൻ പറഞ്ഞു. ഭരണസമിതി അംഗങ്ങൾക്ക് ഭരണപക്ഷ – പ്രതിപക്ഷ ഭേദമില്ലെന്നും നിലപാടെടുത്തു. ഇത് യു.ഡി.എഫ് അംഗങ്ങളെ ചൊടിപ്പിച്ചു. ഇരുപക്ഷവും ബഹളം തുടരുന്നതിനിടെ അജണ്ടകൾ വളരെ വേഗത്തിൽ പൂർത്തിയാക്കി അധ്യക്ഷൻ യോഗ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. സജീവനോടുള്ള അവഗണന തുടരുകയാണെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.