വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം ഏഴായി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ നാലുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. സൈറ്റ് എഞ്ചിനീയറായ ഹിമാചൽ സ്വദേശി രാഹുൽ ശർമ, എക്‌സ്‌കവേറ്റർ ഓപ്പറേറ്റായ ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്‌ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും ഒരു തിരിച്ചറിയാത്ത മൃതദേഹവുമാണ് ഇന്ന് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.

അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുചൈത് എന്നിവരെ ഇനി കണ്ടെത്താനുണ്ട്. തിരിച്ചറിയാത്ത മൃതദേഹം ഇവരിൽ ഒരാളുടേതാണെന്നാണ് നിഗമനം.

പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. പുഴയിൽ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാൽ കൂടുതൽ യന്ത്രങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. തെരച്ചിലിന് മഴ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്കയുമുണ്ട്. എൻഡിആർഎഫ്,​ ആർആർഎഫ്,​ ഫയർഫോഴ്സ്,​ ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. കഡാവർ നായ്‌ക്കളെയും തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് നേരത്തെ നേരിയ മഴയുണ്ടായിരുന്നു. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നാണ് അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *