കൊച്ചി: കുംഭമേള താരമായ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.
പെൺകുട്ടിയെയും ഭർത്താവിനെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് കോടതി സംരക്ഷണം ഒഴിവാക്കിയത്. പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെൺകുട്ടിയുടെ സ്ഥിരം രീതിയാണിതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജീവന് ഭീഷണിയുണ്ടെന്നുകാട്ടി മദ്ധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി നൽകിയ ഹർജിയിലാണ് എറണാകുളം സെൻട്രൽ പൊലീസിനോട് സംരക്ഷണം നൽകാൻ നിർദേശിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ തീർപ്പാകുംവരെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാരിനും സെൻട്രൽ സ്റ്റേഷൻ എസ്.എച്ച്.ഒയ്‌ക്കും കോടതി നിർദേശം നൽകിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിര മദ്ധ്യപ്രദേശ് പൊലീസ് പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിരിക്കുകയാണ്. തുടർന്ന് കേരളത്തിൽ അഭയം തേടിയ താനിപ്പോൾ എറണാകുളത്താണ് താമസമെന്ന് പെൺകുട്ടി അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മദ്ധ്യപ്രദേശിൽ പോയാൽ ദുരഭിമാനകൊല ചെയ്യപ്പെടുമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ സമയത്തിനുള്ളിൽ മുൻകൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.