പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും കത്തിൽ വിശദീകരിക്കുന്നില്ല. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയിൽ കാർമികത്വം വഹിക്കേണ്ടത്. എന്നാൽ അതിന് പകരം തന്റെ മകൻ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നൽകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ദേവസ്വം ബോർഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചിട്ടില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോർഡ് ഇതിൽ ഒരു തീരുമാനമെടുക്കുകയുള്ളൂ. കോടതി എന്ത് പറയുന്നു അത് അനുസരിച്ച് മാത്രമേ ദേവസ്വം ബോർഡ് തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം.
സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വാധീനത്തിനുപിന്നിൽ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്ക് സ്‌പോൺസറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.