കണ്ണൂർ: സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനുതാഴെ വിമർശനവുമായി അണികൾ കൂട്ടത്തോടെ. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും മുൻ എംഎൽഎ ടിഐ മധുസൂദനന്റെയും പോസ്റ്റുകൾക്ക് താഴെയാണ് കടുത്ത വിമർശനവും പരിഹാസവും നിറഞ്ഞ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണമാണ് കമന്റുകളിലെ മുഖ്യവിഷയം.
വിമർശനം കടുത്തതോടെ കമന്റുകൾ ഒന്നടങ്കം നീക്കംചെയ്ത ടിഐ മധുസൂദനൻ കമന്റ് ബോക്സ് പൂട്ടുകയും ചെയ്തു. ‘ധനരാജിനെ വിറ്റ് കാശാക്കി, മധുസൂദനന്റെ എടിഎം മെഷീനാണ് ഈ പാവം സഖാവ്.ധനരാജിന്റെ ആത്മാവ് അവനുള്ള പണികൊടുത്ത് വീട്ടിൽ ഇരുത്തി, പിരിച്ച പണത്തിന്റെ കണക്ക് പറഞ്ഞിട്ട് പോരേ ഇനിയങ്ങോട്ട്, ഭരണം കയ്യിൽ നിന്ന് പോയപ്പോൾ പഴയ രക്തസാക്ഷികളെയൊക്കെ ഓർമവന്നുതുടങ്ങി’… ഇങ്ങനെ പോകുന്നു കമന്റുകൾ.
പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കെ കെ രാഗേഷ് പ്രതികരിച്ചത്. പാർട്ടിയെ തകർക്കാൻ യഥാർത്ഥ കമ്യൂണിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ വർഗീയ ശക്തികൾക്കൊപ്പം ചേർന്നു എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനാണ് രക്തസാക്ഷിത്വഫണ്ട് തിരിമറി ആരോപണം പരസ്യമായി ഉന്നയിച്ചത്. തുടർന്ന് പാർട്ടിവിട്ട അദ്ദേഹം സിപിഎം കോട്ടയായിരുന്ന പയ്യന്നൂരിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ ജയിച്ച് എംഎൽഎയുമായി. സിപിഎം അണികളുടെ ഉൾപ്പെടെ വോട്ടുനേടി വൻ ഭൂരിപക്ഷത്തിലായിരുന്നു ജയം. മുൻ എംഎൽഎ ടിഐ മധുസൂദtനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.