സൈക്കിൾ തിരികെ നൽകിയാൽ ‘പ്രിയപ്പെട്ട കള്ളന്’ 5 ലക്ഷം നൽകാം; മാനസാന്തരപ്പെട്ടാൽ നല്ല ജോലിയും: ബോബി ചെമ്മണൂർ

കളമശേരി ∙ ഇടപ്പള്ളി ടോളിൽ നിന്നു മോഷ്ടാവ് എടുത്തുകൊണ്ടുപോയ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മാനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). തന്റെ ഫോൺ നമ്പറിൽ ( 7994811116 ) വിളിച്ചു മോഷ്ടാവ് സൈക്കിൾ നേരിട്ട് ഏൽപിച്ചാൽ പണം നൽകുമെന്നും ഇത് ആരുമറിയില്ലെന്നും ബോച്ചെ അറിയിച്ചു.എം.ബി.പ്രകാശെന്ന പ്രകാശൻ ചേട്ടനു കൈമാറിക്കിട്ടിയ 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ടു മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത പങ്കിട്ടു കൊണ്ടാണു ബോബി ചെമ്മണ്ണൂർ സമൂഹ മാധ്യമത്തിലൂടെ വാഗ്ദാനം മുന്നോട്ടു വച്ചത്. വാർത്തവായിച്ച് തനിക്കുണ്ടായ വിഷമത്തേക്കാൾ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ ഉടമയ്ക്ക് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണൂരിന്റെ വാഗ്ദാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എം.ബി.പ്രകാശ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണു സൈക്കിൾ നഷ്ടമായത്.

‘പ്രിയപ്പെട്ട കള്ളാ…. സൈക്കിൾ തിരിച്ചു തരൂ, അതെന്റെ ജീവനാണ്’
കളമശേരി ∙ ഈ പരിദേവനം കള്ളന്റെ കാതുകളിലെത്തിയാൽ, മോഷ്ടിച്ചുകൊണ്ടുപോയ കള്ളൻ തന്റെ സൈക്കിൾ തിരികെ തരുമെന്ന പ്രതീക്ഷയിലാണ് 80കാരനായ പ്രകാശൻ ചേട്ടൻ. പോയതു വെറുമൊരു സൈക്കിളല്ല, 70 വർഷമായി കൂടെ കൊണ്ടുനടക്കുന്ന വാഹനമാണ്. ജീവിതത്തിന്റെ ഭാഗം. ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്നാണു ബുധനാഴ്ച രാത്രി സൈക്കിൾ മോഷണം പോയത്. പത്താം വയസ്സിൽ അച്ഛൻ എം.ആർ.ബാലകൃഷ്ണൻ സമ്മാനിച്ച, 70 വർഷത്തിലേറെ പഴക്കമുള്ള റാലി ൈസക്കിളായിരുന്നു. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്നു പ്രകാശന്റെ പിതാവ്. അദ്ദേഹം യാത്രക്ക് ഉപയോഗിച്ചിരുന്ന സൈക്കിളാണ് പ്രകാശനു കൈമാറിയത്.

മരിക്കുന്നതിനു മുൻപ് പിതാവ് പ്രകാശനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം ‘ സൈക്കിൾ നശിപ്പിക്കരുത്, ആർക്കും വിൽക്കരുത്. പ്രകാശൻ വാക്കുപാലിച്ചു, പ്രകാശന്റെ സന്തത സഹചാരിയായിരുന്നു ഈ സൈക്കിൾ. കടയിൽ പോകുന്നതിനും അമ്പലദർശത്തിനുമെല്ലാം കൂടെക്കൂട്ടിയ സുഹൃത്തായിരുന്നു. 70 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് സൈക്കിൾ യാത്രക്കിടയിൽ പ്രകാശൻ അപകടത്തിൽപെട്ടത്. സൈക്കിളിനെയും കൂട്ടി പ്രകാശൻ മെട്രോ യാത്രയും നടത്തിയിട്ടുണ്ട്.

പിതാവിന്റെ ചര‍മവാർഷികത്തിന്റെ തലേന്നാണ് സൈക്കിൾ മോഷണം പോയതെന്നുള്ളതു ദുഃഖം ഇരട്ടിയാക്കി. സൈക്കിൾ പേരക്കുട്ടിക്കു കൈമാറണമെന്ന ആഗ്രഹവും ബാക്കിയായി. സൈക്കിൾ മോഷണം പോയതിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി പരിശോധനയിൽ സൈക്കിൾ വട്ടേക്കുന്നം ഭാഗത്തേക്കാണു മോഷ്ടാവ് കടത്തിക്കൊണ്ടുപോയതെന്ന സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *