കൊച്ചി: സംവിധായകൻ അഖിൽ മാരാർക്ക് ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്. ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അഖിൽ മാരാർ സാബു ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി 20 പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും അഖിൽ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിൽ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
‘അഖിൽ മാരാർ ഓൺലെെനിൽ മെമ്പർഷിപ്പ് എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. തിരഞ്ഞെടുപ്പിന് മത്സരിച്ചുവെന്നല്ലാതെ പാർട്ടിയുടെ വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിലിന് നൽകിയിട്ടില്ല. കൊല്ലം ജില്ലയുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാലും അത്തരം ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കില്ല.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതൊക്കെ സ്ഥാനാർത്ഥികൾ എവിടെയൊക്കെ മത്സരിച്ചോ അവർ അടുത്ത അഞ്ചുവർഷം ആ മണ്ഡലത്തിൽ തന്നെ പ്രവർത്തിച്ച് പാർട്ടി വളർത്തണം എന്നാണ്. എന്നാൽ അഖിൽ കൊല്ലത്തേക്ക് പോകുകയാണെന്നും അവിടെ പ്രവർത്തിക്കാമെന്നുമാണ് പറഞ്ഞത്. കൊല്ലത്ത് നിലവിൽ പാർട്ടി സംവിധാനങ്ങൾ ഉള്ളതിനാലും പാർട്ടിയുടെ ഘടനയിൽ ജില്ലാ അധികാരി എന്ന പദവി ഇല്ലാത്തതിനാലും ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല’- സാബു എം ജേക്കബ് പറഞ്ഞു.