ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്‌ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തതിൽ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്‌തതെന്നും മെറ്റ ഇന്ന് സർക്കാരിനെ അറിയിച്ചു. വീഡിയോ പിന്നീട് ഫേസ്‌ബുക്കിൽ ലഭ്യമാക്കിയെന്നും മെറ്റ പ്രസ്‌താവനയിലൂടെ അറിയിച്ചു. സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കാനുള്ള കാരണവും പരിശോധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ വിശദീകരണം നൽകാനായി മെറ്റ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മോദിയുടെ വീഡിയോ ബ്ലോക്ക് ചെയ്‌തതിൽ മെറ്റയുടെ ആഗോള മേധാവിയെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിളിച്ചുവരുത്തിയെന്ന് നേരത്തേ ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു.
ജൂലായ് 23ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തെക്കുറിച്ചാണ് മോദി വീഡിയോ പങ്കുവച്ചത്. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും മോദി വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു. കേന്ദ്ര മന്ത്രിസഭയുമായി ആലോചിച്ച് കർശന നിയമ വ്യവസ്ഥകൾ കൊണ്ടുവരും. ഇതിനായി ഫാസ്‌ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നമ്മുടെ യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യം മറ്റൊന്നിനുമില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞിരുന്നു. ദശലക്ഷക്കണക്കിനുപേർ കണ്ട വീഡിയോ ആണ് മെറ്റ നീക്കം ചെയ്‌തത്.