9 കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒന്നിപ്പിച്ച് കാലവര്‍ഷം

തയ്യേനി (കാസർകോട്) ∙ കൊച്ചുപിണക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും പേരിൽ ദീർഘകാലമായി വെവ്വേറെ താമസിച്ചുവരുന്ന വൃദ്ധദമ്പതികൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും കണ്ടുമുട്ടി. എന്നാൽ അവിടെ വച്ചും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു നിന്ന ഇരുവരെയും നിയമ സേവന അതോറിറ്റി പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് ഒരുമിപ്പിച്ചു. തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഈ ഒത്തുചേരൽ.തയ്യേനി വായിക്കാനം മലമുകളിലെ താമസക്കാരായ 80 വയസ്സു പിന്നിട്ട തറയിൽ ജോർജും ഭാര്യ മേരി ജോർജുമാണ് 9 വർഷം മുൻപ് വേറിട്ടു താമസിക്കാൻ തുടങ്ങിയത്. 1942ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് മക്കളില്ല. പുളിങ്ങോത്തേക്ക് കുടിയേറിയ കുടുംബമായിരുന്നു ജോർജിന്റേത്. വിവാഹശേഷമാണ് ഇരുവരും വായിക്കാനത്ത് താമസം തുടങ്ങിയത്. ഇവിടെ 2 ഏക്കർ കൃഷിയിടമുണ്ട്. എന്നാൽ 9 വർഷം മുൻപ് നിസ്സാരമായ കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇവർ വേർപിരിഞ്ഞു താമസിച്ചുതുടങ്ങി. വായിക്കാനത്തെ മലമുകളിലെ താമസസ്ഥലത്തുനിന്നും ഒരു കിലോമീറ്റർ താഴ്ഭാഗത്തായി ഇവർക്കുള്ള 5 സെന്റ് ഭൂമിയിൽ 2017ൽ ഒരു ചെറിയ വീടുവച്ചിരുന്നു.

പിണങ്ങിയപ്പോൾ ഇവിടേക്കായിരുന്നു മേരി മാറിത്താമസിച്ചത്. ഇതോടെ ഭർത്താവും ഭാര്യയും രണ്ടു വീടുകളിലായി താമസം. 2 വർഷം മുൻപ് ജോർജിനു കാലൊടിഞ്ഞ് പരുക്കേറ്റപ്പോൾ മേരിക്കൊപ്പമായിരുന്നു താമസം. എന്നാൽ 3 മാസത്തിനുള്ളിൽത്തന്നെ ഇവർ ചെറുപിണക്കങ്ങളുടെ പേരിൽ വീണ്ടും താമസം മാറി. ഇപ്പോൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും ഒന്നിക്കുകയായിരുന്നു. വായിക്കാനത്തെ താമസ സ്ഥലത്തുനിന്നു ജോർജ് എല്ലാദിവസവും രാവിലെ 5 കിലോമീറ്ററോളം നടന്ന് താഴെ തയ്യേനി ടൗണിലെത്തുമായിരുന്നു. എന്നും രാവിലെ ലൂർദ് മാതാ പള്ളിയിലുമെത്തും. ടൗണിലെ ചായക്കടയിൽനിന്നും ചായകുടിച്ചാകും തിരിച്ചു മലകയറുക.

മേരിയാകട്ടെ വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നത്. കാൽമുട്ടിനു വേദനയായതിനാൽ വല്ലപ്പോഴും മാത്രമേ പള്ളിയിലും പോകാറുള്ളൂ. അസുഖമില്ലാത്ത സമയങ്ങളിലെല്ലാം തൊഴിലുറപ്പ് ജോലിക്കും പോകാറുണ്ട്. ഇതിനു പുറമെ ഈർക്കിൽ കൊണ്ടുള്ള ചൂൽ നി‍ർമിച്ചും പലഹാരങ്ങൾ ഉണ്ടാക്കി വിൽപന നടത്തിയുമെല്ലാം ഇവർ വരുമാനം കണ്ടെത്താറുണ്ട്. പുരയിടത്തിലെ കൃഷിയിൽനിന്നുള്ള ആദായമാണ് ജോർജിന്റെ വരുമാനം. ഇതിനു പുറമെ ഇരുവർക്കും സാമൂഹ്യസുരക്ഷാ പെൻഷനും ലഭിക്കുന്നുണ്ട്. ക്യാംപ് അവസാനിച്ചാൽ വായിക്കാനത്തുള്ള മേരിയുടെ വീട്ടിലേക്കാണ് ഇരുവരും പോകുന്നത്. തന്നോട് വഴക്കിടരുത്, വീട്ടിലേക്കുള്ള സാധനങ്ങളും ഗ്യാസും മറ്റും വാങ്ങിനൽകണം. ഇത്തരം കാര്യങ്ങളിൽ സഹകരിച്ചാൽ ചേർന്നുപോകാം. അല്ലെങ്കിൽ പുനരാലോചന വേണ്ടിവരുമെന്നും മേരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *