ഹരാരെ: സിംബാബ്‌വെയിൽ ബോട്ട് അപകടത്തിൽപെട്ട് 44പേർ മരിച്ചതായി വിവരം. 77 പേരെ രക്ഷപ്പെടുത്തി. സിംബാബ്‌വെയ്‌ക്കും സാംബിയയ്‌ക്കുമിടയിലായി സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത തടാകമായ കരിബ തടാകത്തിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്‌ച അപകടമുണ്ടായ സമയത്ത് പരമാവധി 90 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും കൊള്ളാവുന്ന ബോട്ടിൽ 120ലധികം പേരുണ്ടായിരുന്നു എന്നാണ് വിവരം. അതിൽ 12 പേർ കുട്ടികളായിരുന്നു. യാത്രക്കിടെ ശക്തമായ തിരമാലയുണ്ടായതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
യാത്രയ്‌ക്കും മത്സ്യബന്ധനത്തിനും വൈദ്യുതി ഉപയോഗത്തിനുമായി ഇരുരാജ്യങ്ങളും ഉപയോഗിക്കുന്ന കൃത്രിമ തടാകമാണ് കരിബ. ബോട്ടിൽ അപകടസമയം 114 മുതിർന്നവർ യാത്രചെയ്‌തിരുന്നെന്ന് സിംബാബ്‌വെ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റ് പറഞ്ഞു. വിറ്റുപോയ ടിക്കറ്റുകളുടെ കണക്കാണിത്. എത്ര കുട്ടികൾ കൃത്യമായുണ്ടായിരുന്നുവെന്ന് യൂണിറ്റിൽ വിവരമില്ല.
44 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനത്തിനായി പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥലത്ത് വ്യാപക അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളോടും പരിക്കേറ്റവർക്കും സർക്കാർ ഖേദം രേഖപ്പെടുത്തി.