മുംബയ്: മഹാരാഷ്ട്രയിൽ അനുവാദമില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ കേസ്. ലാതൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.
ഔസക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ അനുവാദമില്ലാതെ പ്രവേശിച്ചെന്നും സ്കൂളിലെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്‌കൂളിലെ അദ്ധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറത്താലിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സ്കൂൾ ഠീക്കോ കരോ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്കെ സ്കൂളിലെത്തിയത്. ദീപ്കെയും പ്രവർത്തകരും അനുമതിയില്ലാതെ സ്കൂളിൽ കയറിയെന്നും വിദ്യാർത്ഥികൾക്കൊപ്പം ഇരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ദീപ്കെയുടെയും പ്രവർത്തകരുടെയും സന്ദർശനം ക്ലാസുകൾ മുടങ്ങാനും ഔദ്യോഗിക പ്രവർത്തനം തടസപ്പെടാനും കാരണമായെന്നാണ് പരാതി.
സ്കൂൾ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയെ തങ്ങളുടെ സ്കൂളിലെത്തിച്ച് ക്ലാസുകളിലിരുത്തി. അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ധ്യാപിക പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ അഭിജീത് ദീപ്കെയെ അറസ്റ്റുചെയ്യുമെന്നാണ് സൂചന.