റായ്പൂർ: “കാലാവസ്ഥ മോശമായിരുന്നു, കനത്ത മഴയായിരുന്നു. മുഖ്യമന്ത്രി സന്ദർശനത്തിന് എത്തുമെന്നറിഞ്ഞ് ഞാൻ മഹാദേവനോട് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു, അതോടെ മഴ നിന്നു,” കങ്കർ ബിജെപി എംപി ഭോജ്‌രാജ് നാഗ് പൊതുവേദിയിൽ നടത്തിയ അവകാശവാദം ‘ട്രോൾ മഴയ്ക്ക്’ കാരണമായി.
വൈദ്യുതി ബില്ലുകൾ, ഇന്ധന വില, ഗാർഹിക ചെലവുകൾ എന്നിവ കുറയ്ക്കാൻ ഇതേ മാർഗ്ഗം പ്രയോഗിക്കാൻ കഴിയുമോ എന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ഈ പ്രസ്താവന വ്യാപകമായി പരിഹസിക്കപ്പെട്ടു.ഇത് ഏറ്റുപിടിച്ച ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, “നാരങ്ങ മുറിച്ചുകൊണ്ട് മഴ നിർത്താൻ കഴിയുമെങ്കിൽ, പഞ്ചസാരയുടെ വിലയും പണപ്പെരുപ്പവും കുറയ്ക്കാനും അദ്ദേഹം ഒരു നാരങ്ങ മുറിക്കട്ടെ,” എന്ന് പരിഹസിച്ചു. എംപി അന്ധവിശ്വാസവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് ബൈജ് കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച ദൗണ്ടിലോഹരയിൽ നടന്ന പൊതുയോഗത്തിലാണ് നാഗ് ഈ പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ ഇതിനകം വൈറലാവുകയും കോൺഗ്രസിന്റെ പരിഹാസത്തിനും അന്ധവിശ്വാസത്തിനെതിരെയുള്ള പ്രവർത്തകരുടെ വിമർശനത്തിനും ഇടയാക്കുകയും ചെയ്തു. യോഗത്തിൽ, മോശം കാലാവസ്ഥയെക്കുറിച്ച് പരാമർശിച്ച നാഗ്, മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ അർദ്ധരാത്രിയോടെ എത്തിയെന്നും തലേദിവസവും മോശം കാലാവസ്ഥയായിരുന്നുവെന്നും പറഞ്ഞു. തുടർന്ന് പരിപാടി തടസ്സമില്ലാതെ നടക്കാനായി താൻ ബുധദേവനോടും മഹാദേവനോടും പ്രാർത്ഥിച്ച് ‘നാരങ്ങ മുറിച്ചപ്പോൾ’ മഴ നിന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.“ഇപ്പോൾ പരിപാടി വിജയകരമായി നടന്നു. ഇനി മഴ പെയ്യണമെങ്കിൽ പെയ്യട്ടെ,” എം.പി പറഞ്ഞു. ഇത് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി സായ് അടക്കമുള്ളവരുടെ ചിരിക്ക് കാരണമായി.
പൊതുവേദികളിൽ നാരങ്ങ, മന്ത്രവാദങ്ങൾ (ഝാദ്-ഫൂങ്ക്), ‘ദുർമന്ത്രവാദ ഒഴിപ്പിക്കൽ’ എന്നിവയെക്കുറിച്ച് നിരന്തരം പരാമർശിക്കാറുള്ള അദ്ദേഹം, ബാലോദ് ജില്ലയിൽ ബുധദേവനോടും മഹാദേവനോടും പ്രാർത്ഥിച്ച് നാരങ്ങ മുറിച്ച് മഴ നിർത്തിയെന്ന് അവകാശപ്പെട്ടതാണ് പുതിയ വിവാദത്തിന് കാരണമായത്. പൊതുജനങ്ങളുടെ പരാതികളിൽ പ്രതികരിക്കാത്ത ഉദ്യോഗസ്ഥർക്കായി താൻ ‘നാരങ്ങ മുറിക്കുമെന്ന്’ അദ്ദേഹം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. തടസ്സങ്ങളോ ദുശ്ശകുനങ്ങളോ ‘ഒഴിവാക്കാൻ’ നടത്തുന്ന ഒരു ചടങ്ങായാണ് ഈ പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്. മന്ത്രവാദങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രസ്താവനകളിലൂടെയും അദ്ദേഹം മുമ്പ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.