കങ്കണയുടെ നിലപാടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തുവന്നിരിക്കുകയാണ്. കൃതിയും കങ്കണയും ദേശീയ ചലച്ചിത്ര പുരസ്‌കാരം വാങ്ങുന്ന ചടങ്ങിലെ ചിത്രം പങ്കുവച്ചാണ് എല്ലാവരും കങ്കണയ്‌ക്കുനേരെ തിരിഞ്ഞത്. ബിജെപി എംപിയായ താരത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെയ്‌തത്.
ആരെങ്കിലും ബിക്കിനി അണിഞ്ഞ് സഹോദരന് രാഖി കെട്ടുമോ എന്ന ചോദ്യമാണ് കങ്കണ ഉന്നയിച്ചിരുന്നത്. ഇതിനെതിരെ ദേശീയ അവാർഡ് വാങ്ങുന്ന ചടങ്ങിൽ കൃതി ഇന്ത്യൻ പരമ്പരാഗത വസ്‌ത്രമായ സാരി അണിഞ്ഞ് അവാർഡ് കൈപ്പറ്റുന്ന ചിത്രവും അതേസമയം കങ്കണ റണാവത് സ്‌ട്രാപ്‌ലെസ് വെസ്റ്റേൺ ഗൗൺ ധരിച്ച് രാഷ്‌ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രവും സോഷ്യൽമീഡിയ അംഗങ്ങൾ പങ്കുവച്ചു. 2021ൽ മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി ദേശീയ അവാർഡ് വാങ്ങിയ ചിത്രവും 2015ൽ തനു വെഡ്‌സ് മനു റിട്ടേൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണ അവാർഡ് വാങ്ങുന്ന ചിത്രവുമാണ് ആളുകൾ താരതമ്യത്തിന് ഉപയോഗിച്ചത്. കങ്കണയുടെ വസ്‌ത്രധാരണത്തെയല്ല സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ അഭിപ്രായത്തെയാണ് വിമർശിച്ചത്.
കങ്കണ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത് ഇങ്ങനെ: ‘സ്‌ത്രീയായിരിക്കുന്നതിന് ഇപ്പോൾ മികച്ച കാലമാണ്. ഇന്നത്തെ സ്‌ത്രീ ഒരു ആഗോള പൗരയാണ്. പലവിധ വസ്‌ത്രങ്ങൾ കൊണ്ട് നമ്മുടെ അലമാരകൾ നിറഞ്ഞിരിക്കുന്നു. കോക്‌ടെയിൽ ഡ്രസുകൾ മുതൽ ലെഹങ്ക-ചോളി വരെയും ജീൻസ് മുതൽ സാരി വരെയും, ബിക്കിനി മുതൽ സൽവാർ കമ്മീസ് വരെയും ഒട്ടനവധി വസ്‌ത്രധാരണ രീതികൾ നമുക്ക് മുന്നിലുണ്ട്. എന്നിരിക്കെ ബിക്കിനിയോ അടിവസ്‌ത്രമോ ധരിച്ചുകൊണ്ട് നിങ്ങൾ എന്തിനാണ് സഹോദരന് രാഖി കെട്ടുന്നത്. നിങ്ങളുടെ മറ്റ് സ്റ്റൈലിംഗ് സാദ്ധ്യതകളൊക്കെ എവിടെപ്പോയി?’ ഈ കമന്റിനെതിരെ ജനം കൃതിക്ക് പുറമേ കീർത്തി സുരേഷ്, ആലിയ ഭട്ട്, റാണി മുഖർജി തുടങ്ങി പ്രധാന നടിമാർ അടുത്തിടെ ദേശീയ അവാർഡ് വാങ്ങാൻ സാരിധരിച്ചെത്തിയ ചിത്രങ്ങൾ പങ്കുവച്ച് കങ്കണയോട് ചോദ്യമുന്നയിച്ചു. മറ്റൊരു ജ്വല്ലറി പരസ്യത്തിൽ കങ്കണ അഭിനയിച്ചപ്പോഴുള്ള ചിത്രവും ഉയർത്തിക്കാട്ടി അവർ വിമർശിച്ചു.