കോഴിക്കോട്: ധനവകുപ്പ് ബില്ലുകൾ അടക്കാത്തതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചു. 66 കോടിയോളം രൂപ കെൽട്രോണിന് കുടിശ്ശികയായതിനെത്തെുടർന്നാണ് സംസ്ഥാനത്തെ 540 ഓളം കാമറകളുടെ പ്രവർത്തനം നിലച്ചത്. ഇതുമൂലം നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാൻ കഴിയുന്നില്ല. എ.ഐ കാമറകളുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് നൽകാനുള്ള ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കാമറകളിലേക്കുള്ള ഇന്റർനെറ്റ് ബന്ധം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിച്ഛേദിച്ചത്.
കഴിഞ്ഞ ജൂലൈയിൽ 15 മാസത്തെ 60 കോടിയോളം രൂപ നൽകാത്തതിനെത്തുടർന്ന് സമാന സംഭവം ഉണ്ടായിരുന്നു. മൂന്ന് മാസം കൂടുമ്പോൾ 12 കോടിയോളം രൂപ മോട്ടോർ വാഹനവകുപ്പ് നൽകണമെന്നാണ് കരാർ. നിരന്തരമായി നെറ്റ് വിച്ഛേദിക്കുന്നത് പതിവായതോടെ സേവനദാതാക്കളും കടുപിടിത്തത്തിലാണ്. കുടിശ്ശിക തീർക്കുന്നത് സംബന്ധിച്ച് ധനകാര്യവകുപ്പുമായി ചർച്ചകൾ നടക്കുകയാണ്. അടുത്ത ദിവസങ്ങളിൽത്തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
എ.ഐ കാമറകളുടെ കണ്ണുകൾ തുറന്നുതന്നെയാണ് ഇരിക്കുന്നതെന്നും നിയമലംഘനങ്ങൾ കാമറകളിൽ പതിയുന്നുണ്ടെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നെറ്റ് സൗകര്യം ഇല്ലാത്തതിനാൽ വാഹന ഉടമകൾക്ക് ചെല്ലാൻ അയക്കാൻ ഇപ്പോൾ കഴിയുന്നില്ലെന്നതു മാത്രമാണ് പ്രശ്നം. നെറ്റ് പുനഃസ്ഥാപിക്കുന്നതോടെ നിയമലംഘനത്തിന് കൂട്ടത്തോടെ ചെലാൻ അയക്കാൻ എ.ഐ കാമറയിൽ സംവിധാനമുെണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.