അമ്മയിലെ ആഭ്യന്തര തര്‍ക്കം: ടിനിക്കും ലക്ഷ്മിപ്രിയയ്ക്കും ജോയ് മാത്യുവിനും കാരണംകാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തി എന്നുകാണിച്ച് കൂടുതല്‍ താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കാണ് സംഘടന ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നടി അന്‍സിബ ഹസന് ഷോ-കോസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അമ്മ നേതൃത്വം അറിയിച്ചു.അന്‍സിബ ഹസനാണ് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. അന്‍സിബയുടെ ആരോപണങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും ബൈലോ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. ജൂണ്‍ 17-നകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് അമ്മ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍, ഏത് ചട്ടമാണ് താന്‍ ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ സംഘടനയ്ക്ക് മറുപടി നല്‍കി. ടിനി ടോമും ലക്ഷ്മിപ്രിയയുമായുള്ള പ്രശ്‌നങ്ങള്‍ തികച്ചും വ്യക്തിപരമാണെന്ന് അന്‍സിബ ഇമെയിലില്‍ വ്യക്തമാക്കി. ലക്ഷ്മിപ്രിയയുമായുള്ള തര്‍ക്കം സംഘടനയുമായി ബന്ധപ്പെട്ടതല്ലെന്ന് അമ്മയുടെ പ്രസിഡന്റ് തന്നെ മുമ്പ് പറഞ്ഞിരുന്നുവെന്നും അന്‍സിബ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ബൈലോയിലെ ആര്‍ട്ടിക്കിള്‍ 5 പ്രകാരമുള്ള ഏത് വകുപ്പാണ് താന്‍ ലംഘിച്ചതെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അന്‍സിബ രാജിവെച്ചതോടെയാണ് വിവാദങ്ങള്‍ വലിയ തോതില്‍ പുറത്തുവന്നത്. ടിനി ടോം തന്നെ അധിക്ഷേപിച്ചുവെന്നും ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ അന്‍സിബ ഉന്നയിച്ചിരുന്നു. തനിക്കെതിരെ അന്‍സിബ ഉന്നയിച്ച ആരോപണങ്ങളില്‍ അവര്‍ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ലക്ഷ്മിപ്രിയയും പ്രതികരിച്ചു. താരങ്ങള്‍ക്കിടയിലെ ഈ പോര് സംഘടനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *