മെലോനിക്ക് തന്നോട് പ്രേമം, ആ കണ്ണുകളില്‍ അത് കാണാം, എല്ലാ സീമകളും ലംഘിച്ച് ‘റെസ്‌ട്രെയിനിങ് ഓര്‍ഡര്‍’ മീം ചിത്രം പങ്കുവച്ച് ട്രംപ്

 

വാഷിംഗ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായുള്ള വാക്‌പോര് കൂടുതല്‍ കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെലോനിക്ക് തന്നോട് കടുത്ത അഭിനിവേശമാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള ഒരു വിചിത്രമായ ‘മീം’ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മെലോനിക്കെതിരെ ഒരു ‘റെസ്‌ട്രെയിനിങ് ഓര്‍ഡര്‍’ ആവശ്യമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി പരിഹസിച്ചു. ഒരു വ്യക്തി മറ്റ് വ്യക്തികളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുക, ഉപദ്രവിക്കുക അല്ലെങ്കില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക തുടങ്ങിയ നിര്‍ദ്ദിഷ്ട പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതി പുറപ്പെടുവിക്കുന്ന നിയമപരമായ ഉത്തരവാണ് ‘റെസ്‌ട്രെയിനിങ് ഓര്‍ഡര്‍’. ഇരയുടെ വീട്, ജോലിസ്ഥലം അല്ലെങ്കില്‍ വിദ്യാലയം എന്നിവയില്‍ നിന്നും ഈ വ്യക്തി നിശ്ചിത അകലം പാലിക്കണം എന്നതുപോലുള്ള വ്യവസ്ഥകള്‍ സാധാരണയായി ഈ ഉത്തരവില്‍ ഉള്‍പ്പെടുന്നു.
മെലോനി തന്നെ നോക്കി പുഞ്ചിരിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവായ മെലോനിക്ക് തന്നോട് പ്രത്യേക താല്പര്യമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ചിത്രം. ‘ഒരു റെസ്‌ട്രെയിനിങ് ഓര്‍ഡര്‍ ആവശ്യമാണ്,’ എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഞായറാഴ്ച ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ച വിവാദ പോസ്റ്റുകളില്‍ ഒന്നായിരുന്നു ഇത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പുള്ള ഒരു വ്യാജ ചിത്രവും ട്രംപ് ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഇരു നേതാക്കളും പങ്കെടുക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. കഴിഞ്ഞ ആഴ്ച നടന്ന ജി-7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഒരു ചിത്രമെടുക്കാന്‍ മെലോനി വീണ്ടും വീണ്ടും ആവശ്യപ്പെട്ടെന്നും അവര്‍ അതിനായി അപേക്ഷിച്ചെന്നും ട്രംപ് അവകാശപ്പെട്ടതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള തര്‍ക്കം ആരംഭിക്കുന്നത്. ഊര്‍ജ്ജ-കുടിയേറ്റ നയങ്ങളില്‍ യൂറോപ്പിന് പൂര്‍ണ്ണമായി തെറ്റുപറ്റിയെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പ് പഴയതുപോലെ ആയിരിക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.
ട്രംപിന്റെ ഈ പ്രസ്താവനയെത്തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്തോണിയോ തജാനി തന്റെ വാഷിംഗ്ടണ്‍ യാത്ര റദ്ദാക്കിയിരുന്നു. ട്രംപിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കിയ മെലോനി, ഇറ്റലിയോ ഞാനോ ഒരിക്കലും ആരുടെയും മുന്നില്‍ അപേക്ഷിക്കാറില്ല എന്ന് ശക്തമായി തിരിച്ചടിച്ചു.
‘ഞാന്‍ ഇന്ന് അമേരിക്കയ്ക്ക് വിരുദ്ധയല്ല, ഇന്നലെ അവരുടെ മുന്നില്‍ മുട്ടുകുത്തിയിട്ടുമില്ല. പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കുമ്പോഴാണ് ശക്തരാകുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനായി ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നാല്‍ ശക്തമായ ബന്ധങ്ങള്‍ എപ്പോഴും തുറന്നുപറച്ചിലുകളില്‍ അധിഷ്ഠിതമായിരിക്കണം, ഞാന്‍ കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ്,’- മെലോനിയെ ഉദ്ധരിച്ച് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘അഡ്ന്‍ക്രോനോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെയുള്ള യുഎസ് നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഇറ്റലി മടി കാണിച്ചതോടെയാണ് ഈ രണ്ട് നേതാക്കള്‍ തമ്മിലുള്ള ബന്ധം വഷളായത്.

 

Leave a Reply

Your email address will not be published. Required fields are marked *