തിരുവനന്തപുരം: പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽനിന്ന് അട്ടയെ കണ്ടെത്തി. സ്റ്റാച്യൂവിൽ കന്റോൺമെന്റ് പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് അട്ടയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ പൊലീസ് കാന്റീൻ പൂട്ടിച്ചു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിൽനിന്നാണ് ചത്ത അട്ടയെ കിട്ടിയത്. പിന്നാലെ കോർപ്പറേഷന്റെ പ്രത്യേകസംഘമെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നേരത്തെയും ഇതേ കാന്റീനിനെതിരെ ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് റൂമിലെ പൊലീസുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ കാന്റീനെയാണ്. പുറത്തുനിന്നുള്ള കരാറുകാരനായിരുന്നു കാന്റീനിന്റെ ചുമതല. സംഭവത്തിനുപിന്നാലെ കരാറുകാരനോട് കോർപ്പറേഷനിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ.