വിഴിഞ്ഞം അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ

ന്യൂഡൽഹി: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ അഭിപ്രായഭിന്നത ഉയർന്നതിന് പിന്നാലെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇപി ജയരാജൻ. യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിൽ തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഇപി അറിയിച്ചതായാണ് വിവരം. ആയൂർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചതായും സൂചനയുണ്ട്.

അതേസമയം, കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ നടക്കുകയാണ്. സിപിഎം നേതാക്കളിൽ ഭൂരിഭാഗവും യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, ആദ്യമായാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. എന്നാൽ ഇതിനിടെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കൾ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതോടെ, പാർട്ടിക്കുള്ളിലെ അതൃപ്തി പുറത്തു വരുന്നു.

സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്. പാർട്ടിയിൽ വിഭാഗീയത കത്തി നിന്ന കാലത്തു പോലും ഉണ്ടാകാത്ത തരത്തിലാണ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത. പാർട്ടി കമ്മിറ്റികളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമെങ്കിലും പരസ്യ പ്രസ്താവനകൾ പതിവില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം പാർട്ടിയിലെ അഭിപ്രായഭിന്നത മാദ്ധ്യമങ്ങളിലൂടെ തുറന്നു പറയാനും തുറന്നെഴുതാനും നേതാക്കൾ തയാറാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *