എന്തുകൊണ്ട് എസ് ജാനകി പത്മഭൂഷൺ പുരസ്കാരം നിരസിച്ചു,​ ഗായികയുടെ മറുപടി ഇങ്ങനെ

ഇരുപതോളം ഭാഷകളിൽ 48000ത്തിലേറെ ഗാനങ്ങൾ സംഗീത പ്രേമികൾക്ക് സമ്മാനിച്ചാണ് ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിട വാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും കേരളത്തിന്റേത് ഉൾപ്പെടെ നിരവധി സംസ്ഥാന പുരസ്കാരങ്ങളും നേടിയ ജാനകിയെ 2013ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകിയിരുന്നു. എന്നാൽ പുരസ്കാരത്തോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് ബഹുമതി അവർ നിരസിക്കുകയാണ് ചെയ്തത്. അഞ്ചര പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ഈ ബഹുമതി വൈകിയെത്തിയതിനാൽ ആയിരുന്നു പുരസ്കാരം ജാനകി നിരസിച്ചത്.

അന്ന് മാദ്ധ്യമ പ്രവർത്തകരോടായി അവർ പറഞ്ഞതിങ്ങനെയായിരുന്നു : ” ഞാൻ പത്മ പുരസ്‌കാരം നിരസിക്കുകയാണ്… കഴിഞ്ഞ 55 വർഷമായി ഞാൻ പാടുന്നു. ജനങ്ങളുടെ അംഗീകാരത്തെയാണ് ഞാൻ ഏറ്റവും വലിയ പുരസ്‌കാരമായി കാണുന്നത്,’ തനിക്ക് സർക്കാരിനോട് യാതൊരു പരിഭവമില്ലെന്നും ജാനകി വ്യക്തമാക്കിയിരുന്നു. ‘ഞാൻ കഴിഞ്ഞ 55 വർഷമായി പാടുന്നു. പല ഭാഷകളിലായി വൈവിദ്ധ്യമാർന്ന ഒട്ടനവധി ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. അവരെല്ലാം എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങൾ പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോൾ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാൾ വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്?’ ജാനകി പറഞ്ഞു.

‘എനിക്ക് സർക്കാരിനെതിരെ പരാതികളൊന്നുമില്ല. സർക്കാർ എന്തെങ്കിലും തെറ്റ് ചെയ്തതായും ഞാൻ കരുതുന്നില്ല. പക്ഷേ, പത്മ പുരസ്‌കാരം നിരസിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു,’ അവർ കൂട്ടിച്ചേർത്തു.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയുമാണ് ജാനകിക്ക് ലഭിച്ചത് തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം1986ലും സുർ സിംഗർ അവാർഡ് 1987ലും സ്വരലയ യേശുദാസ് അവാർഡ് 2005ലും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *