ക്രിക്കറ്റിന്റെ മെക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ലോര്‍ഡ്‌സിലെ ആദ്യ വിമണ്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തവിട് പൊടി

ലോര്‍ഡ്‌സ് (ലണ്ടന്‍): നൂറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രം പേറുന്ന ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 270 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇംഗ്ലീഷ് വനിതകളെ തറപറ്റിച്ചത്. 142 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയം ഒരു വനിതാ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. 1976ല്‍ ആണ് ആദ്യമായി ലോര്‍ഡിസില്‍ വനിതകള്‍ ക്രിക്കറ്റ് കളിച്ചത്. എന്നാല്‍ ഇത് ഒരു ഏകദിന മത്സരമായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് വെറും 186 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 285 & 341-7 (ഡിക്ലയേര്‍ഡ്) | ഇംഗ്ലണ്ട് 170 & 186.അവസാന ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് നിരയില്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് (54), സോഫി എക്കിള്‍സ്റ്റണ്‍ (50) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ്മ, ക്രാന്തി ഗൗഡ്, സയാലി സത്ഗരെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ ക്രാന്തി ഗൗഡ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. ആദ്യ ഇന്നിംഗിസില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗിസില്‍ രണ്ട് വിക്കറ്റുമാണ് ക്രാന്തി നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് വേണ്ടി യാസ്തിക ഭാട്ടിയ സെഞ്ച്വറിയും നേടിയിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ റിച്ച ഘോഷും അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *