ഹൈദരാബാദ്: വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ തേജസ്വിനിയാണ് മരിച്ചത്. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസം രാത്രി വിവസ്‌ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന അമ്മവാരും ദേവിയുടെ വിഗ്രഹം കൈയിലെടുത്ത ശേഷം കുളത്തിനരികിലെത്തി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിൽ വിഗ്രഹം നിർണായക തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളത്തിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി തേജസ്വിനിയുടെ അമ്മ അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതി എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ്, അവരുടെ സാമ്പത്തിക ഇടപാടുകൾ,മരണത്തിന് മുൻപുള്ള ദിവസങ്ങളിലെ യാത്രകൾ തുടങ്ങിയവ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
തേജസ്വിനി താമസിച്ചിരുന്ന വാടകഫ്ലാറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രതിദിനം 3500 രൂപയെന്ന നിരക്കിൽ മാസം ഒരു ലക്ഷം രൂപയോളം വാടകയായി നൽകിയിരുന്നതായാണ് വിവരം. യുവതി കുറച്ചുനാളുകളായി മാനസിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ തേജസ്വിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ഫോറൻസിക് പരിശോധനാഫലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.