പള്ളുരുത്തി : സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുക എന്നതിനാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര -2026’ പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയുടെയും പ്രാഥമികവും അന്തിമവുമായ ഇരകൾ സ്ത്രീകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാറിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി 540-ലധികം പ്രോജക്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്‍റെ പുരോഗതി ജനങ്ങൾക്കും മാധ്യമങ്ങൾക്കും സുതാര്യമായി വിലയിരുത്തുന്നതിനായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതികളുടെ പുരോഗതി അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീൻ എന്നീ കളർ കോഡുകളിലൂടെ പോർട്ടലിൽ വിവരങ്ങൾ തത്സമയം ലഭ്യമാകും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കാൻ ഓരോ 20 ദിവസം കൂടുമ്പോഴും റിവ്യൂ മീറ്റിംഗുകൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ വിശിഷ്ടാതിഥിയായി. മേയർ വി.കെ. മിനിമോൾ, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ടോണി ചമ്മിണി, പിന്നാക്ക വിഭാഗ വികസന വകുപ്പ് സെകട്ടറി ഡോ. എ. കൗശികൻ, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി അഗസ്റ്റിൻ, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി കുറുപ്പശ്ശേരി, പള്ളുരുത്തി ഡിവിഷൻ കൗൺസിലർ ഗീതാ പ്രഭാകരൻ, എൻ.എം.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടർ ആഭാ റാണി സിംഗ്, എൻ.എസ് കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പ്രഭാത് കുമാർ സിംഗ്, ജനപ്രതിനിധികൾ, മതമേലധ്യക്ഷ്യൻമാർ തുടങ്ങിയവർ പങ്കെടുത്തു.