കൊൽക്കത്ത: ബംഗാളിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാന്‍ഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ക്യാമ്പിനുള്ളിൽ കസ്റ്റഡിയിലായിരുന്നു കോൺസ്റ്റബിൾ ശുവകുമാർ മിശ്ര തോക്ക് തട്ടിയെടുത്ത് മൂന്ന് ജവാന്മാർക്ക് നേരെ വെടിയുതിർത്തു. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നരയോടെയാണ് സംഭവം. പ്രതി ശിവകുമാർ മിശ്ര കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നിരുന്നാലും കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോടതി നടപടികൾ നേരിടുന്നതിനാൽ മിശ്ര ക്യമ്പിലെ കസ്റ്റഡിയിലായിരുന്നു. എന്നാൽ മിശ്രയുടെ കസ്റ്റഡിയുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ബികാസ് ഭർമ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ലോക്കൽ പൊലീസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.