ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ‘മാരകമല്ലാത്ത’ എന്ന വിശേഷണമുള്ള ആയുധമാണെങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും നൽകുന്ന മുന്നറിയിപ്പ്.
ഇന്ത്യയിൽ പെല്ലറ്റ് ഗണ്ണിന് പൂർണ നിരോധനമില്ല. കലാപമോ അക്രമാസക്തമായ ജനക്കൂട്ടമോ നിയന്ത്രിക്കുന്നതിന് പൊലീസിനും സുരക്ഷാസേനയ്ക്കും ആയുധമായി പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അനുമതിയുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ശക്തമാണെങ്കിലും ഡൽഹി പൊലീസ് അത് ഒദ്യോഗികമായി നിഷേധിക്കുകയാണ് ചെയ്തത്.
പെല്ലറ്റ് ഗൺ എന്താണ്?
ഒരൊറ്റ ഷോട്ടിൽ നിരവധി ചെറിയ ലോഹ ഉരുളകൾ (പെല്ലറ്റുകൾ) അതിവേഗത്തിൽ പുറത്തേക്ക് ചീറ്റുന്ന ആയുധമാണിത്. സാധാരണ വെടിയുണ്ടയെപ്പോലെ ഒറ്റ ബുള്ളറ്റല്ല, പകരം ഡസൻ കണക്കിന് ചെറിയ ഉരുണ്ട ലോഹങ്ങളാണ് ലക്ഷ്യസ്ഥാനത്ത് പതിക്കുന്നത്. അതുകൊണ്ടുതന്നെ ഒരേസമയം ഒന്നിൽക്കൂടുതൽ പേർക്ക് ഇതിന്റെ ആക്രമണത്തിൽ പരിക്കേൽക്കാൻ സാദ്ധ്യതയുണ്ട്.
മാരകമല്ലാത്ത ആയുധമെന്നത് വിളിപ്പേര് മാത്രം
മാരകമല്ലാത്ത ആയുധമെന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും ഗുരുതര പരിക്കുകൾ ഉണ്ടാക്കാൻ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ദൂരത്തിൽ നിന്ന് പ്രയോഗിച്ചാൽ പെല്ലറ്റ് ഗൺ ജീവന് തന്നെ ഭീഷണിയായേക്കാം. ശരീരത്തിൽ പെല്ലറ്റുകൾ തുളച്ചുകയറിയാൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുക്കേണ്ടത്. കണ്ണിൽ ഇത് പതിച്ചാൽ സ്ഥിരമായി കാഴ്ചനഷ്ടപ്പെടുന്നതിന് വരെ കാരണമാകും. മനുഷ്യാവകാശ സംഘടനകൾ പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗത്തിനെതിരെ പലതവണ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം
ഒരൊറ്റ ഷോട്ടിൽ നിരവധി പെല്ലറ്റുകൾ പുറത്തേക്ക് തെറിക്കുന്നത് കൊണ്ടുതന്നെ വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വെടിയുണ്ടകൾ വ്യാപകമായി ചിതറുന്നതിനാൽ ലക്ഷ്യം കൃത്യമായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. അടുത്ത ദൂരത്തിൽ ഉപയോഗിക്കുമ്പോൾ അപകടസാദ്ധ്യത വലിയ രീതിയിൽ കൂടുതലാണ്.