കൊച്ചി: ലയണൽ മെസി ഉൾപ്പടെയുള്ള അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ സ്‌പോൺസർ. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആരോപണം നേരിടുന്നതിനിടെയാണിത്. സംസ്ഥാന സർക്കാരിന് വേണ്ടി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് കോടതിയെ സമീപിക്കുന്നത്.
മുൻകൂറായി നൽകിയ തുകയും അതിന്റെ നഷ്ടപരിഹാരവും ഉൾപ്പടെ 500 കോടിയോളം രൂപ നൽകണമെന്നാണ് ആവശ്യം. ലൂസെയ്ൻ ആസ്ഥാനമായ അന്താരാഷ്ട്ര കായികതർക്ക പരിഹാര കോടതിയെയാണ് സമീപിച്ചത്. 2025 നവംബറിൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷനെ സമീപിച്ച സ്‌പോൺസർ അറിയിച്ചത്. എന്നാൽ കലൂർ സ്‌റ്റേഡിയത്തിലെ നവീകരണ ജോലികൾ അവസാനിക്കാത്തതിനാൽ വരവ് ഈ വർഷം മാർച്ചിലെ വിൻഡോയിലേക്ക് മാറ്റിയെന്ന് പിന്നീട് അറിയിച്ചു.
എന്നാൽ മാർച്ചിലും ടീം കേരളത്തിൽ എത്തിയില്ല. പണം വാങ്ങിയ ശേഷം ടീം പറ്റിച്ചെന്നാണ് സ്‌പോൺസർ അറിയിച്ചത്. മെസിയും ടീമും കേരളത്തിലെത്താൻ 330 കോടി രൂപയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത്. ഇതിൽ ആദ്യഘഡുവായി 140 കോടി രൂപ അടച്ചു. രണ്ടാം ഘട്ടത്തിൽ 190 കോടി രൂപയും അടച്ചെന്ന് സ്‌പോൺസർ അവകാശപ്പെടുന്നു.